കുട്ടിയുടെ കവിളില്‍നുള്ളിയ അധ്യാപികയ്ക്ക് അര ലക്ഷം രൂപ പിഴ
ചെന്നൈ: കുട്ടിയുടെ കവിളില്‍നുള്ളിയ അധ്യാപികയ്ക്ക് അര ലക്ഷം രൂപ പിഴ. ചെന്നൈയിലെ കേസരി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക മെഹറുന്നീസയ്ക്കാണ് കുട്ടിയുടെ മനുഷ്യാവകാശം ലംഘിച്ചതിന് ഇത്രയും തുക പിഴയായി ലഭിച്ചത്.
2012ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ടീച്ചർ തന്റെ ക്ലാസില്‍ പഠിച്ചിരുന്ന ആണ്‍കുട്ടിയുടെ ഇരുകവിളുകളിലും നുള്ളിയതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാവ് സ്കൂള്‍ അധികൃതരുടെ മുന്നിൽ പരാതിയുമായി ചെല്ലുകയുണ്ടായി. എന്നാല്‍ സ്കൂള്‍ അധികൃതരുടെ പ്രതികരണം വളരെ മോശമായിരുന്നു. തുടര്‍ന്ന് മാതാവ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്. സ്കൂളിന്റെ നിരുത്തരവാദപരമായ പെരുമാറ്റത്തിന് കമ്മീഷന്‍ സ്കൂളിന് ആയിരം രൂപ പിഴ വിധിച്ചിട്ടുണ്ട്.
നേരത്തെ കുട്ടിയുടെ ടി.സി ആവശ്യപ്പെട്ട് മാതാവ് സ്കൂളിനെ സമീപിച്ചിരുന്നു. എന്നാല്‍, സ്കൂള്‍ അധികൃതര്‍ ടി.സി നല്‍കാതെ അവരെ ബുദ്ധിമുട്ടിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുടെ അമ്മ ഹൈകോടതിയെ സമീപിച്ചു. കൂടാതെ അധ്യാപികയ്ക്ക് എതിരെ അവര്‍ പ്രാദേശിക കോടതിയില്‍ സ്വകാര്യ അന്യായം നല്‍കുകയും ചെയ്തു.
വിവിധ കോടതികളില്‍ കേസ് നല്‍കി തന്നെ ഉപദ്രവിക്കുന്നതായി കാണിച്ച് അധ്യാപിക പിന്നീട് ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് കേസ് പരിഗണിച്ച ഹൈകോടതി ബെഞ്ച് അധ്യാപികയ്ക്ക് അരലക്ഷം രൂപ പിഴ ശിക്ഷ വിധിച്ചത്.