വസ്ത്ര ധാരണവും മൊബൈല്‍ ഫോണുമാണു സ്ത്രീപീഡനത്തിന് കാരണമെന്ന് യു.പി പൊലീസ്
30 October 2014
സ്ത്രീപീഡനങ്ങള്‍ കൂടാന്‍ കാരണം മൊബൈല്‍ ഫോണ്‍ ഉപയോഗവും വസ്ത്ര ധാരണ രീതിയുമാണെന്ന വിചിത്രമായ കണ്ടുപിടിത്തവുമായി ഉത്തർപ്രദേശ് പോലീസ്.വിവരാവകാശത്തിനുള്ള മറുപടിയായാണ് ഫിറോസാബാദ് പൊലീസ് ഇത്തരത്തില്‍ ഒരു മറുപടി നല്‍കിയിരിക്കുന്നത്.
സ്ത്രീകള്‍ വസ്ത്രം ധരിക്കുന്നത് പുരുഷന്മാരെ ആകര്‍ഷിക്കുന്ന തരത്തിലാകുന്നതാണു മാനഭംഗങ്ങള്‍ കൂടാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്.ടിവി പരസ്യങ്ങളെ കുറ്റപ്പെടുത്താനും പോലീസ് മറന്നില്ല.അതേസമയം പോലീസിന്റെ വിചിത്രമായ മറുപടി തികച്ചും നിരുത്തരവാദിത്വ പരമാണെന്ന് വിവരാവകാശം നല്‍കിയ ലോകേഷ് ശര്‍മ്മ പറഞ്ഞു.
വസ്ത്ര ധാരണത്തെയും മൊബൈല്‍ ഫോണിനെയും പഴിച്ച് രക്ഷപ്പെടുന്നത് ശരിയല്ലെന്നും പൊലീസും സര്‍ക്കാറും ശ്രമിക്കാത്തത് കൊണ്ടാണ് സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കഴിയാത്തതെന്നും കോണ്‍ഗ്രസ്സ് നേതാവ് ശോഭന ഓജ പറഞ്ഞു.