‘കിസ് ഓഫ് ലവ്‌നു’ പിന്തുണയുമായി എം.ബി രാജേഷ്; ഹൈന്ദവ താലിബാനിസത്തോട് യോജിക്കാനാവില്ല
നവംബർ 2നു മറൈൻ ഡ്രൈവിൽ നടത്താനിരിക്കുന്ന ‘കിസ് ഓഫ് ലവ്‌നെ’ പിന്തുണച്ച് എം.ബി രാജേഷ്.ഏതൊരു സമര രീതിയോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകും. എന്നാല്‍ ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരില്‍ ആര്‍ക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ല. എതിര്‍പ്പുള്ളവര്‍ക്ക് അത് വച്ചുപുലര്‍ത്താം. എന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ലെന്ന് രാജേഷ് വ്യക്തമാക്കി.ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിലാണു എം.ബി രാജേഷ് നിലപാട് വ്യക്തമാക്കിയത്.
മനുഷ്യര്‍ ആയുധമെടുത്തു കുത്തിമരിക്കുന്നതിനെക്കാള്‍ ഭേദമാണല്ലോ സ്‌നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നതെന്ന് രാജേഷ് പറഞ്ഞു.രാഷ്ട്രനേതാക്കള്‍ മുതല്‍ ലോകമെമ്പാടുമുള്ള മനുഷ്യരാകെ സ്നേഹവും ആദരവും സൌഹൃദവും പ്രകടമാക്കാന്‍ ഉപയോഗിക്കുന്ന സാര്‍വത്രിക ഉപാധിയാണ് പരസ്യ ആലിംഗനവും ചുംബനവും എന്ന് രാജേഷ് ഓർമ്മിപ്പിച്ചു.ചുംബനസമരത്തിനെത്തുന്നവരെ കായികമായി നേരിടുമെന്ന ഹൈന്ദവ താലിബാനിസത്തെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
‘കിസ് ഓഫ് ലവ്’നു അനുകൂലമായ നിലപാടുമായ നിലപാടുമായി തൃത്താല എം.എൽ.എ വിടി ബൽറാമും രംഗത്ത് വന്നിരുന്നു.