പട്ടിക്കൂട് വിവാദം; ജില്ലാ ജഡ്ജി സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി
തിരുവനന്തപുരം: പേരൂര്‍ക്കട അഡീഷണല്‍ ജില്ലാ ജഡ്ജി കെ.പി ഇന്ദിര ജവഹര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെത്തി തെളിവെടുപ്പ് നടത്തി. സ്‌കൂള്‍ വീണ്ടും തുറന്നത് ഹൈക്കോടതി സ്റ്റേക്കെതിരേ സ്‌കൂള്‍ മാനേജ്‌മെന്റ് നല്‍കിയ അപ്പീലിൻ മേൽ വിശദമായി വാദംകേട്ട ശേഷം ചൊവ്വാഴ്ച വിധി പുറപ്പെടുവിക്കേണ്ടതായിരുന്നു. എന്നാല്‍ വിധി പറയുന്നത് ഇന്നത്തേക്കു മാറ്റിവയ്ക്കുകയായിരുന്നു. അതിനിടെയാണ് ജില്ലാ ജഡ്ജി സ്‌കൂളിലെത്തി ഒന്നരമണിക്കൂറോളം തെളിവെടുപ്പ് നടത്തിയത്.
സ്‌കൂളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള തെളിവെടുപ്പാണ് പ്രധാനമായും നടന്നത്. പട്ടിക്കൂടിന്റെ അളവ്, ടോയ്‌ലെറ്റുകളിലെ സൗകര്യം, വിദ്യാര്‍ഥികളുടെ പഠനാനന്തരീക്ഷം, ഓഫീസ് മുറി എന്നിവയെല്ലാം വിശദമായി പരിശോധിച്ചു. സ്‌കൂള്‍ അടച്ചുപൂട്ടിയ ഡിപിഐ അധികൃതര്‍ സ്‌കൂളില്‍ രണ്ടോ മൂന്നോ അധ്യാപകരും അമ്പതില്‍ താഴെ വിദ്യാര്‍ഥികളുമാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സൂചന.
സ്‌കൂളില്‍ വിശദമായ തെളിവെടുപ്പ് നടത്തിയ ശേഷം പട്ടിക്കൂട്ടിലിട്ടുവെന്ന് ആരോപണമുന്നയിച്ച അഭിഷേകില്‍ നിന്നും സഹോദരി അനുഷയില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. രണ്ടുമണിക്കൂറിലേറെ സമയം സ്‌കൂളിലും കുട്ടിയുടെ വീട്ടിലും ചെലവിട്ട ശേഷമാണ് ജഡ്ജി തിരികെപ്പോയത്.