നാസയുടെ ബഹിരാകാശ പേടകം വിക്ഷേപിച്ച് സെക്കന്റുകള്‍ക്കകം തകര്‍ന്നു
നാസയുടെ ആളില്ലാ റോക്കറ്റായ അന്റാറസ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. ഇന്റര്‍നാഷണല്‍ സ്‌പെയ്‌സ് സ്റ്റേഷനിലേക്കുള്ള ആഹാരം ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങളും വഹിച്ചുള്ള പേടകമാണ് തകര്‍ന്നത്. ഈ വര്‍ഷം രണ്ടുതവണ കാര്‍ഗോയുമായുള്ള പേടകം സ്‌പെയ്‌സ് സ്റ്റേഷനിലെത്തിയിരുന്നു. ആഹാരവും വിവിധ ശാസ്‌ത്രോപകരണങ്ങളും പണിയായുധങ്ങളും ഓര്‍ബിറ്റിങ് ലാബോറട്ടറിയില്‍ എത്തിക്കാനായിരുന്നു മൂന്നാമത്തെയും ശ്രമം.
ഇതിൽ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾക്ക് ആവശ്യമായ 5,055 പൗണ്ട് (2,293 കിലോഗ്രാം) ശേഖരിച്ച വസ്തുക്കളുണ്ടായിരുന്നു. അപകടത്തിനുള്ള കാരണം ഇതുവരെ വ്യക്തമല്ലെന്ന് നാസ മിഷൻ കമന്റേറ്റർ ഡാൻ ഹുവാട്ട് പറഞ്ഞു.
വിർജീനിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഓർബിറ്റൽ സയൻസസ് എന്ന കന്പനിയേയും മറ്റൊരു കന്പനിയേയുമാണ് നാസ ചരക്കുകളെത്തിക്കാനായി ചുമതലപ്പെടുത്തിയിരുന്നത്. 1.9 ബില്യൺ ഡോളറിന്റെ ഉടന്പടിയാണ് നാസ കന്പനിയുമായി വച്ചിരുന്നത്. എട്ട് വിക്ഷേപണങ്ങളിൽ മൂന്നാമത്തെയാണ് ചൊവ്വാഴ്ച നടന്നത്. ഇതിനു മുന്പുള്ള മിഷനുകളിൽ അന്റാറസ് റോക്കറ്റ് വിജയകരമായി വിക്ഷേപിക്കാനായിരുന്നു.