കള്ളപ്പണം: ഡാബര്‍ ഓഹരികളുടെ വില ഇടിഞ്ഞു
ഡാബറിന്റെ ഓഹരി വില ഇടിഞ്ഞു.കേന്ദ്ര സര്‍ക്കാര്‍ വെളിപ്പെടുത്തിയ കള്ളപ്പണക്കാരുടെ ലിസ്റ്റിലെ മൂന്നു പേരില്‍ ഒരാൾ ഡാബര്‍ ഗ്രൂപ്പ് കുടുംബത്തിലെ പ്രദീപ് ബര്‍മന്റെ പേരുള്‍പ്പട്ടതിനെ തുടര്‍ന്നാണ് ഡാബര്‍ ഓഹരി വില 9 ശതമാനത്തോളം ഇടിഞ്ഞത്.
ഡാബര്‍ ഇന്ത്യ ഗ്രൂപ്പില്‍ പ്രദീപ് ബര്‍മന്‍ നിലവില്‍ സ്ഥാനമാനങ്ങള്‍ വഹിക്കുന്നില്ലെങ്കിലും കമ്പനിയുടെ നേര്‍ക്കാണ് സംശയത്തിന്റെ വിരല്‍ നീളുന്നത്. ഡാബറിന്റെ ഓഹരിയില്‍ 0.02 ശതമാനം ഓഹരികള്‍ മാത്രമാണ് പ്രദീപ് ബര്‍മന്റെ പേരിലുള്ളത്. പ്രദീപ് ബര്‍മന്‍ പ്രവാസി ഇന്ത്യക്കാരനായിരുന്നപ്പോള്‍ ആരംഭിച്ച അക്കൗണ്ടാണിതെന്നും നിയമപരമായി സാധുതയുള്ളതാണെന്നും ഡാബര്‍ വക്താവ് അറിയിച്ചു. ആദായ നികുതി വകുപ്പില്‍ ഫയല്‍ ചെയ്‌തിട്ടുള്ള രേഖകളില്‍ ഈ അക്കൗണ്ടിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെന്നും ഡാബര്‍ വക്താവ് അറിയിച്ചു.
2012 -ല്‍ കള്ളപ്പണക്കാരുടെ പേരു വിവരങ്ങള്‍ അഴിമതി വിരുദ്ധ സംഘടനയായ ഐഎസി വെളിപ്പെടുത്തിയതിൽ ഡാബര്‍ ഇന്ത്യയുടെ മൂന്നു സഹോദരന്‍മാര്‍ക്കും കൂടി എച്ച്‌എസ്‌ബിസി ബാങ്കില്‍ 26 കോടി രൂപയുടെ നിക്ഷേപം ഉണ്ടെന്ന് ആരോപാണമുണ്ടായിരുന്നു. ജനീവയിലെ എച്ച്‌എസ്‌ബിസി ബാങ്കില്‍ 2006ല്‍ ഉണ്ടായിരുന്ന അക്കൗണ്ടുകളുടെ വിവരങ്ങളാണ് ഐഎസി പുറത്തു വിട്ടിരുന്നത്.