മൊബൈൽ ഫോൺ നിരക്കുകൾ കുത്തനെ കൂടാൻ സാധ്യത
മൊബൈൽ നിരക്കുകൾ കുത്തനെ കൂടുമെന്ന് സിഒഎഐ (സെല്ലുലാർ ഓപ്പറേഷൻ അസോസിയേഷൻ ഓഫ് ഇന്ത്യ). വരുന്ന സ്പെക്ട്രം ലേലത്തിനെ തുടർന്നുണ്ടാകുന്ന സാമ്പത്തിക ബാധ്യത തങ്ങളുടെ ഉപഭോഗ്താക്കളിലേക്ക് അടിച്ചേൽപ്പിക്കാനാണ് ടെലികോം കമ്പനികൾ ഉദ്ദേശിക്കുന്നത്. അടുത്ത ഫെബ്രുവരിയിലാണ് ലേലം നടക്കുക. ഓപറേറ്റർമാർക്ക് ലേലത്തിൽ ഏതാണ്ട് 40,000 കോടി രൂപ സ്പെക്ട്രത്തിനായി മാത്രം ചിലവാകും. കൂടാതെ ബാങ്കുകൾ ഇത്രയും തുക കടം നൽകാൻ തയ്യാറാകാത്ത സ്ഥിതിക്ക് ടെലിക്കോം ഓപറേറ്റർമാർക്ക് തങ്ങളുടെ ഉപഭോഗ്താക്കളിൽ നിന്നും ഉയർന്ന നിരക്കുകൾ ചുമത്തുകയല്ലാതെ മറ്റു നിർവ്വാഹമില്ലെന്ന് സിഒഎഐ അറിയിച്ചു.
വിവിധ മെഗാഹെട്സിനിടയിലുള്ള സ്പെക്ട്രത്തിന്റെ ലേലത്തുകയായി ട്രായി 2,100 കോടിക്കും 3,000 കോടിക്കും ഇടയിലാണ് വിലയിട്ടിരിക്കുന്നത്. കൂടാതെ എയർടെൽ, വോഡാഫോൺ, ഐഡിയ, റിലയൻസ് എന്നിവയുടെ 900 മെഗാഹെട്സിന്റെ ലൈസൻസ് കാലാവധി 2015-16ൽ അവസാനിക്കാനിരിക്കെ ഇവരുടെ ലേലമാണ് ആദ്യം നടക്കുക. 2014ൽ നടന്ന ലേലത്തിൽ നിന്നും 62,162 കോടി രൂപ ട്രായ് നേടിയിരുന്നു.