ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 25 ന് തുടങ്ങും
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 25 ന് നടക്കും. രണ്ടാം ഘട്ടം ഡിസംബര്‍ രണ്ട്, മൂന്നാംഘട്ടം ഡിസംബര്‍ ഒമ്പത്, നാലാം ഘട്ടം ഡിസംബര്‍ 14, അഞ്ചാം ഘട്ടം ഡിസബംര്‍ 20 എന്നീ തീയതികളിലും നടക്കും. ജമ്മു കശ്മീര്‍, ജാര്‍ഖണ്ഡ് എന്നിവിടങ്ങളിലെ വോട്ടെണ്ണല്‍ ഡിസംബര്‍ 23നും നടക്കും.
ജമ്മു കശ്മീരിലെ 87 മണ്ഡലങ്ങളിലും ജാര്‍ഖണ്ഡിലെ 81 മണ്ഡലങ്ങളിലുമാണ് തിരഞ്ഞെടുപ്പ്. രണ്ടിടങ്ങളിലും ഇത്തവണ നിഷേധവോട്ടിന് (നോട്ട) അവസരമുണ്ടായിരിക്കും. സത്യവാങ്മൂലത്തിലെ എല്ലാ കോളങ്ങളും പൂരിപ്പിക്കണമെന്ന് ഇത്തവണ നിര്‍ബന്ധമുണ്ട്. അല്ലാത്ത പക്ഷം സ്ഥാനാര്‍ത്ഥിയെ അസാധുവാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ ആകെ 72.25 ലക്ഷം വോട്ടര്‍മാരുണ്ട്. 87 മണ്ഡലങ്ങളില്‍ ഏഴ് എണ്ണം പട്ടിക വര്‍ഗ്ഗത്തിന് സംവരണം ചെയ്തിട്ടുണ്ട്.
ജാര്‍ഖണ്ഡിൽ 207,44 ലക്ഷം വോട്ടര്‍മാരുണ്ട്. മണ്ഡലങ്ങളില്‍ 9 എണ്ണം പട്ടിക ജാതിക്കും 28 എണ്ണം പട്ടിക വര്‍ഗ്ഗത്തിനും സംവരണം ചെയ്തിട്ടുണ്ട്.