താൻ ആർ.എസ്.എസുകാരനാണെന്ന് യുപി ഗർവണർ
താൻ ആർ.എസ്.എസുകാരനാണെന്ന് യുപി ഗർവണർ റാം നായിക്. കഴിഞ്ഞ ദിവസം ആർ.എസ്.എസ് മുഖ്യൻ മോഹൻ ഭഗവത് രാജ് ഭവനിലെ അത്താഴത്തിൽ പങ്കെടുത്തതിനെ പറ്റിയുള്ള പത്രക്കാരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസിലെ തന്റെ പഴയകാല സുഹൃത്തുക്കളുമായി നല്ല ബന്ധം നിലനിർത്താനാണ് താൻ അവരെ രാജ് ഭവനിലെ അത്താഴത്തിന് ക്ഷണിച്ചതെന്ന് റാം നായിക് പറഞ്ഞു. താൻ രാജ്ഭവനിലേക്ക് കോൺഗ്രസ് നേതാവ് റിത ബഹുഗുണ, ബി.എസ്.പി നേതാവ് മായാവതി, മുഖ്യമന്ത്രി അഖിലേഷ് യാദവ്, അമിത് ഷാ തുടങ്ങി നിരവധി പേരെ അത്താഴത്തിന് ക്ഷണിച്ചിട്ടുണ്ടെന്നും.
കഴിഞ്ഞ 35 വർഷം തന്റെ സന്തത സഹചാരിയായിരുന്ന ആർ.എസ്.എസ് പ്രവർത്തകരെ വിരുന്നിന് ക്ഷണിക്കുന്നതിൽ എന്താണ് തെറ്റെന്ന് യുപി ഗർവണർ ചോദിച്ചു. അവരുമായി രാഷ്ട്രീയ ചർച്ച നടത്താനല്ലെന്നും താനൊരു ആർ.എസ്.എസുകാരനായത് കൊണ്ടാണ് അവരെ രാജ്ഭവനിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഒരിക്കൽ ആർ.എസ്.എസിൽ ചേർന്നാൽ, പിന്നീട് വേറെ ഏതൊക്കെ സ്ഥാനങ്ങൾ വഹിച്ചാലും അയാൾ ആർ.എസ്.എസുകാരനായിരിക്കുമെന്ന് റാം നായിക് കൂട്ടിച്ചേർത്തു.