ഡെൽഹി എ.സി.പിക്ക് നടുറോഡിൽ മർദ്ദനമേറ്റു
രാജ്യതലസ്ഥാനത്ത് പോലീസുകാരനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഡെൽഹി എ.സി.പിക്ക് നടുറോഡിൽ മർദ്ദനമേറ്റു. തീവ്രവാദവിരുദ്ധ വിഭാഗത്തിലെ എ.സി.പി അമിത് സിങ്ങിനാണ് മർദ്ദനമേറ്റത്. നടുറോഡിൽ വെച്ച് സ്ത്രീ ഉൾപെടുന്ന മൂന്നംഗ സംഘമാണ് ഇദ്ദേഹത്തെ മർദ്ദിച്ചത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ഇന്നോവ കാറിന് പുറകിൽ കൗമാരക്കാരൻ ഓടിച്ചിരുന്ന സ്വിഫ്റ്റ് കാർ ഇടിച്ചിരുന്നു. തുടർന്ന് എ.സി.പി അമിത് സിങ്ങ് വാഹനത്തിൽ നിന്നും പുറത്തിറങ്ങി കാർ ഓടിച്ചിരുന്ന കുട്ടിയോട് തന്റെ ലൈസൻസ് കാണിക്കാൻ ആവശ്യപ്പെട്ടു.
ഉടൻ തന്നെ വാഹനത്തിൽ ഉണ്ടായിരുന്ന സ്ത്രീയും പുരുഷനും എ.സി.പിയോട് തട്ടിക്കേറുകയുണ്ടായി. അതേ സമയം ഇവർ പിന്നാലെ ബൈക്കിൽ എത്തിയവർ പ്രശ്നത്തിൽ ഇടപെടുകയും തർക്കം രൂക്ഷമാവുകയും ചെയ്തു. പെട്ടെന്ന് തന്നെ സ്ത്രീ തന്റെ കൈയ്യിൽ ഇരുന്ന ഹെല്മെറ്റ് ഉപയോഗിച്ച് എ.സി.പിയുടെ തലയിൽ അടിക്കുകയായിരുന്നു.
തുടർന്ന് കൂടെ നിന്നവർ അമിത് സിങ്ങിനേയും അദ്ദേഹത്തിന്റെ ഡ്രൈവറേയും മാരകമായി മർദ്ദിക്കുകയും ചെയ്തു. അമിത് സിങ്ങ് കൺട്രോൾ റുമുമായി ബന്ധപ്പെട്ട് പോലീസ് സംഭവ സ്ഥലത്ത് എത്തുന്നതിന് മുന്നേ തന്നെ ഇവർ രക്ഷപ്പെടുകയും. പിന്നിട് ഇവരെ പോലീസ് പിന്തുടർന്ന് പിടിക്കുകയും ചെയ്തു.
മൂവർക്കുമെതിരെ വധശ്രമത്തിനു കേസെടുത്തതായി പറയപ്പെടുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച എ.സി.പി അമിത് സിങ്ങും ഡ്രൈവറും അപകടനില തരണം ചെയ്തതായി പറയുന്നു.