സ്വവര്‍ഗ വിവാഹത്തെ തുറന്ന മനസോടെ സമീപിക്കണമെന്ന് വത്തിക്കാൻ
വത്തിക്കാന്‍: സ്വവര്‍ഗ വിവാഹത്തെ തുറന്ന മനസോടെ സമീപിക്കണമെന്ന് വത്തിക്കാനില്‍ നടക്കുന്ന ആഗോള കത്തോലിക്കാ സഭയുടെ അസാധാരണ സിനഡില്‍ അഭിപ്രായം. കൂടാതെ വ്യക്തിസ്വാതന്ത്ര്യത്തിന് വില നല്‍കണമെന്നും സഭാ പാരമ്പര്യത്തിന് വിരുദ്ധമായി സ്വവര്‍ഗവിവാഹം കഴിക്കുന്നവരെ സഭയുമായി കൂടുതല്‍ അടുപ്പിക്കുകയാണ് ലക്ഷ്യമെന്ന് വത്തിക്കാന്‍ അറിയിച്ചു.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അധ്യക്ഷതയിൽ ഇരുന്നൂറ് ബിഷപ്പുമാര്‍ പങ്കെടുക്കുന്ന സിനഡ് ഈ മാസം അഞ്ചിനാണ് തുടങ്ങിയത്.
സ്വവര്‍ഗവവിവാഹം, ഗര്‍ഭഛിദ്രം, വിവാഹമോചനം എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് സിനഡിന്റെ ലക്ഷ്യം.
ഇതുവരെയുള്ള സഭാ പാരമ്പര്യത്തിന് വിരുദ്ധമായി പുതിയ ചരിത്രത്തിനാണ് വഴിതുറന്നിരിക്കുന്നത്. സഭയുടെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെ മാറ്റിമറിച്ച് സ്വവര്‍ഗവിവാഹത്തെ അനുകൂലിക്കുന്ന അഭിപ്രയങ്ങളാണ് സിനഡില്‍ ഉയര്‍ന്നത്. ഒരോ വ്യക്തിക്കും പ്രത്യേകമായ കഴിവുകളുണ്ടെന്നും അവര്‍ എടുക്കുന്ന വികലമായ തീരുമാനങ്ങളെ മുൻ നിർത്തി അവരുടെ കഴിവിനെ കാണാതെ പോവരുതെന്നും.
കൂടാതെ സഭയ്ക്കും രാജ്യത്തിനും ഇവര്‍ക്ക് സംഭാവന നല്‍കാനുണ്ടെന്നും സഭയുടെ നിലപാടുകൾകാരണം അവരെ തള്ളിക്കളയരുതെന്ന അഭിപ്രായം ഉയര്‍ന്നു.
വഞ്ചന എന്നാണ് യാഥാസ്ഥികരുടെ പ്രതികരണം. വിവാഹമോചനം, സ്വവര്‍ഗ ബന്ധം, ഗര്‍ഭനിരോധനം മുതലായ കുടുംബ പ്രശ്‌നങ്ങള്‍ ബുദ്ധിപൂര്‍വവും മനുഷ്യത്വപരവുമായി കൈകാര്യം ചെയ്യാന്‍ മാര്‍പാപ്പ നേരത്തെ കര്‍ദിനാള്‍മാരോട് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ സ്വവര്‍ഗ വിവാഹം സംബന്ധിച്ച നിലപാടുകളെ തീരുമാനമായി കാണാനാവില്ലെന്നും അഭിപ്രായം മാത്രമാണെന്നും പറയുന്നവരുമുണ്ട്.