വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ പാലിക്കണമെന്ന് നവാസ് ഷെരീഫ്
ഇസ്‌ലാമാബാദ്: നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യ മാനിക്കണമെന്ന് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ്. അതിര്‍ത്തിയില്‍ പ്രകോപനം നടത്തുന്നത് ഇന്ത്യയാണെന്ന് കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇസ്‌ലാമാബാദില്‍ ദേശീയ സുരക്ഷാ കമ്മിറ്റി യോഗത്തില്‍ സംസാരിക്കവെയാണ് ഷെരീഫ് ഇങ്ങനെ അറിയിച്ചത്. സമാധാനത്തിനു വേണ്ടിയുള്ള പാക്കിസ്ഥാന്റെ ആഹ്വാനത്തില്‍ തെറ്റിദ്ധാരണ വേണ്ടെന്ന് ഷെരീഫ് കൂട്ടിച്ചേർത്തു
അതിര്‍ത്തിയിലെ വെടിവെയ്പ്പ് വിഷയത്തില്‍ പ്രതിപക്ഷപാര്‍ട്ടിയായ പാക്കിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടി പാക് നിയമസഭയില്‍ അടിയന്തര പ്രമേയം സമര്‍പ്പിച്ചു. അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ ഉത്തരവാദപരമായി നടപടി സ്വീകരിക്കണമെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. എന്നാല്‍ പാക് നേതാക്കള്‍ ചുളുവില്‍ പ്രശസ്തി നേടാനുള്ള നെട്ടോട്ടം നടത്തുകയാണെന്നാണ് കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്‌വി ഇതിനോടു പ്രതികരിച്ചത്.
കത്തുവ ജില്ലയിലെ നാലു ബിഎസ്എഫ് പോസ്റ്റുകള്‍ക്കു നേരെയാണ് വെടിവയ്പ്പുണ്ടായത്.