അനധികൃത സ്വത്തുസമ്പാദന കേസ്: ജയലളിതയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്നു പരിഗണിച്ചേക്കും
ന്യൂഡല്‍ഹി: അനധികൃത സ്വത്തുസമ്പാദന കേസില്‍ ജയിലിൽ കഴിയുന്ന തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിത സമര്‍പ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്നു പരിഗണിച്ചേക്കും. കേസ് അടിയന്തരമായി പരിഗണിക്കണമെന്ന് ജയലളിതയ്ക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷകര്‍ കോടതിയെ അറിയിക്കും.
മുന്‍ മുഖ്യമന്ത്രിയായ താന്‍ അതുമായി ബന്ധപ്പെട്ട അധികാരങ്ങളൊന്നും ദുരുപയോഗം ചെയ്യില്ലെന്ന് ജാമ്യാപേക്ഷയില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. വിവിധ രോഗങ്ങള്‍ ബാധിച്ചിട്ടുള്ളതിനാല്‍ അടിയന്തര പരിചരണം ആവശ്യമാണെന്നു ചൂണ്ടിക്കാട്ടിയാണ് ജയലളിത കര്‍ണാടക ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.
പ്രോസിക്യൂഷന്‍ എതിര്‍ക്കാതിരുന്നിട്ടും അഴിമതി രാജ്യത്തിന്റെ കരടാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കര്‍ണാടക ഹൈക്കോടതി ജയലളിതയുടെ ജാമ്യാപേക്ഷ തള്ളിയത്. ജാമ്യം ലഭിച്ചാല്‍ ഒളിവില്‍ പോകുമെന്നു ചൂണ്ടിക്കാട്ടിയിരുന്നെങ്കിലും ഉപാധികളോടെ ജാമ്യമാകാമെന്ന നിലപാടായിരുന്നു പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നത്. എന്നാല്‍, ഒളിച്ചോടില്ലെന്നും നിയമം പാലിക്കുന്നയാളാണ് ജയലളിതയെന്നും അവരുടെ അഭിഭാഷകന്‍ റാം ജെത്മലാനി വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ചയാണ് ജയലളിത സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.