പാടി കുളമാക്കിയ സാംസ്കാരിക മന്ത്രിയെ ജനക്കൂട്ടം ജീവനോടെ കത്തിക്കാൻ ശ്രമിച്ചു
ബീഹാറിൽ കളക്ടറുടേയും എസ്.പിയുടേയും മുന്നിൽ വെച്ച് മന്ത്രിയെ ജനക്കൂട്ടം ജീവനോടെ കത്തിക്കാൻ ശ്രമിച്ചു. സാസാറാം എന്ന സ്ഥലത്ത് വെച്ചാണ് സംഭവം നടന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി താരാചാന്ദി ക്ഷേത്രത്തിൽ വെച്ച് ബീഹാർ സാംസ്കാരിക വകുപ്പ് മന്ത്രി വിനയ് ബീഹാരിയുടെ സംഗീത പരിപാടി ഉണ്ടായിരുന്നു. ബീഹാറിലെ പ്രശസ്തഗായകൻ കുടിയായ മന്ത്രി ഒന്ന് രണ്ട് നാടോടി ഗാനങ്ങൾ ആലപിച്ചു.
പരിപാടിയിലെ ശബ്ദക്രമീകരണം മോശമായത് കൊണ്ട് മന്ത്രിയുടെ പാട്ട് ആസ്വദിക്കാൻ പറ്റുന്ന രീതിയിലായിരുന്നില്ല. തുടർന്ന് കലിയിളകിയ ആളുകൾ മന്ത്രിക്ക് നേരെ കസേര വലിച്ചെറിയാൻ തുടങ്ങി.
ഉടൻ തന്നെ പോലീസ് മന്ത്രിയെ വലയം ചെയ്ത് രക്ഷിക്കാനുള്ള ശ്രമം നടത്തുന്നതിനിടെ ജനക്കൂട്ടം മന്ത്രിക്ക് നേരെ കല്ലുകളും കുപ്പികളും വലിച്ചെറിയുകയും സ്റ്റേജിന്റെ ഒരുഭാഗം അഗ്നിക്കിരയാക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും അരിശം തീരാതിരുന്ന ആളുകൾ മന്ത്രിയുടെ കാർ കത്തിക്കുകയും ചെയ്തു. ആക്രമണത്തിൽ മന്ത്രിക്ക് സാരമായ പരിക്ക് പറ്റിയതായി പറയപ്പെടുന്നു.
500 ലേറെ പേർക്കെതിരെ പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ രീതിയിൽ അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് ഉത്തരവിട്ടു. സംഭവത്തിൽ 12 ഓളം വാഹനങ്ങൾ ജനങ്ങൾ അഗ്നിക്കിരയാക്കി.