സീറ്റ് വിഭജന തർക്കം : മഹാരാഷ്‌ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം വഴിപിരിഞ്ഞു
മഹാരാഷ്‌ട്രയിൽ ബി.ജെ.പി-ശിവസേന സഖ്യം വഴിപിരിഞ്ഞു. സീറ്റ് വിഭജനം സംബന്ധിച്ച തര്‍ക്കമാണ് സഖ്യം പിരിഞ്ഞതില്‍ കലാശിച്ചത്. സഖ്യം തകര്‍ന്നതായി ബിജെപി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫട്നവിസ് പ്രഖ്യാപിച്ചു. ഇതോടെ ഇരുപാര്‍ട്ടികളും ഒറ്റയ്‌ക്ക് മത്സരിക്കാന്‍ തീരുമാനിച്ചു. ഇന്ന് നടന്ന അവസാന അനുനയ ശ്രമവും പരാജയപ്പെട്ടതോടെ സഖ്യം അവസാനിപ്പിക്കുന്നതായി ബി.ജെ.പി സംസ്‌ഥാന നേതൃത്വം അറിയിക്കുകയായിരുന്നു.
കാല്‍ നൂറ്റാണ്ടോളം നിലനിന്നിരുന്ന സഖ്യമാണു പിരിഞ്ഞത്.ശിവസേനയക്കെതിരെ പ്രചരണത്തിനില്ലെന്ന് ബി.ജെ.പി അറിയിച്ചു. അതേസമയം ചെറുകക്ഷികളില്‍ മൂന്ന് പാര്‍ട്ടികള്‍ ബി.ജെ.പിക്കൊപ്പവും ഒരു പാര്‍ട്ടി ശിവസേനയ്‌ക്ക് ഒപ്പവും നിലയുറപ്പിച്ചിരിക്കുകയാണ്.മഹാരാഷ്ട്രയിലെ സീറ്റ് വിഭജനം സംബന്ധിച്ച് ശിവസേന മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ സ്വീകാര്യമല്ലെന്നു നേരത്തെ ബിജെപി പ്രഖ്യാപിച്ചിരുന്നു.
മുഖ്യമന്ത്രി പദത്തെക്കുറിച്ചാണു ശിവസേനയുടെ ആശങ്കയെന്നും ബിജെപി ചൂണ്ടിക്കാട്ടി. ഇതിനുശേഷമാണു സഖ്യം തകര്‍ന്നതായി ബിജെപിയുടെ പ്രഖ്യാപനം.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേന 169 സീറ്റിലും ബി.ജെ.പി 119 സീറ്റിലുമാണ് മത്സരിച്ചത്.