മലയാള സിനിമയുടെ മഹാനടൻ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു
മലയാള സിനിമയുടെ മഹാനടൻ തിലകന്‍ ഓര്‍മ്മയായിട്ട് ഇന്ന് രണ്ട് വര്‍ഷം തികഞ്ഞു. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച തിലകന്‍ 2012 സെപ്റ്റംബര്‍ 24-)ം തീയതി ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്തരിച്ചത്.
നാടകത്തില്‍ നിന്നുമാണ് തിലകന്‍ തന്റെ കലാജീവിതം ആരംഭിക്കുന്നത്. പിജെ ആന്റണിയുടെ ഞങ്ങളുടെ മണ്ണ് എന്ന നാടകം സംവിധാനം ചെയ്ത് നാടക സംവിധാനത്തിലേക്കും തിരിഞ്ഞു.
1979ല്‍ ഉള്‍ക്കടല്‍ എന്ന ചിത്രത്തില്‍ ഒരു ചെറിയ വേഷം ചെയ്തുകൊണ്ടാണ് തിലകന്‍ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. പെരുന്തച്ചന്‍, യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം തുടങ്ങി നിരവധി മലയാള ചിത്രങ്ങളിലെ കഥാപാത്രങ്ങളെ അദ്ദേഹം അനശ്വരമാക്കി.
ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം ‘സീന്‍ ഒന്ന് നമ്മുടെ വീട്’. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നാണ് അദ്ദേഹത്തെ അസുഖം ബാധിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
2006ലെ ദേശീയചലച്ചിത്രപുരസ്‌കാരങ്ങളുടെ ഭാഗമായി അഭിനയത്തിനുള്ള പ്രത്യേക ജൂറിപുരസ്‌കാരം തിലകനു ലഭിച്ചു. നേരത്തെ ഇരകള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1986ലും പെരുന്തച്ചന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് 1990ലും തിലകന്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരത്തിന് അദ്ദേഹത്തെ പരിഗണിച്ചിരുന്നു. 2009ലെ പത്മശ്രീ പുരസ്‌കാരം അദ്ദേഹത്തിനു ലഭിച്ചു.