ഏറ്റുമുട്ടല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശം
ദില്ലി: രാജ്യത്തെ ഏറ്റുമുട്ടല്‍ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഏറ്റുമുട്ടലുകളിൽ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പെട്ടെന്നു പാരിതോഷികം നല്‍കരുതെന്ന് മാര്‍ഗ നിര്‍ദ്ദേശം. കൂടാതെ ഏറ്റുമുട്ടലിന് ഉപയോഗിച്ച ആയുധങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കണം.
ഏറ്റുമുട്ടല്‍ വ്യാജമാണെങ്കിൽ നിയമം ഉറപ്പാക്കുന്ന നഷ്ടപരിഹാരം നല്‍കണം എന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
ഒരോ ഏറ്റുമുട്ടലുകളെക്കുറിച്ചും അതാത് സംസ്ഥാനങ്ങളിലെ സിഐഡിയോ പ്രത്യേക പോലീസ് സംഘമോ അന്വേഷിക്കണമെന്നും സംഭവത്തെക്കുറിച്ച് സിആര്‍പിസിയിലെ സെക്ഷന്‍ 176 പ്രകാരം മജിസ്‌ട്രേറ്റ് തലത്തിലും അന്വേഷണം നടത്തണമെന്നും സുപ്രീം കോടതി.
ഏറ്റമുട്ടലിനിടെ അത്യാഹിതം സംഭവിക്കുന്ന കുറ്റവാളികളെ കുറിച്ച് ലഭിച്ച രഹസ്യവിവരങ്ങള്‍ പോലീസ് ഉദ്യോഗസ്ഥന്‍ രേഖപ്പെടുത്തേണ്ടതാണ്. പരിക്കേല്‍ക്കുന്നവരുടെ ബന്ധുക്കളെ വിവരം അറിയിക്കണമെന്നും അവര്‍ക്ക് ആവശ്യമായ വൈദ്യസഹായം നല്‍കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. വ്യാജ ഏറ്റുമുട്ടലുകളെ നിയന്ത്രിക്കാനായാണ് സുപ്രീം കോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നതെങ്കിലും ഇതിന് മുന്‍കാല പ്രാബല്യമുണ്ടായിരിക്കില്ല.