പട്ടിയെ വളർത്താൻ ഇനിമുതൽ ലൈസൻസ് നിർബന്ധം
പട്ടിയെ വളര്‍ത്തുന്നതിന് സംസ്ഥാനത്ത് ലൈസന്‍സ് നിര്‍ബന്ധമാക്കി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നല്‍കുന്ന ലൈസന്‍സ് ഉള്ളവരെ മാത്രം നായ്ക്കളെ വളര്‍ത്താന്‍ അനുവദിക്കണം.
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജസ്റ്റീസ് ജെ.ബി.കോശിയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. പട്ടിയിറച്ചി കഴിക്കുന്ന രാജ്യങ്ങളിലേക്ക് തെരുവുനായ്ക്കളുടെ ഇറച്ചി അയയ്ക്കാന്‍ അനുവദിക്കണമെന്നും ചീഫ് സെക്രട്ടറിക്കു നല്‍കിയ ഉത്തരവില്‍ കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.
വര്‍ഷംതോറും ലൈസന്‍സ് പുതുക്കണം. ലൈസന്‍സ് ഇല്ലാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കമ്മീഷന്‍ ചീഫ് സെക്രട്ടറിക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു. നായ്ക്കളെ സംരക്ഷിക്കുന്നതിനുള്ള പൂര്‍ണ ഉത്തരവാദിത്വം ലൈസന്‍സ് എടുക്കുന്ന ആൾക്കും ആയിരിക്കും
വളര്‍ത്തുന്ന നായ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കാതെ നോക്കേണ്ടത് ലൈസന്‍സിയുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. റെയില്‍വേ പ്ലാറ്റ്‌പോമില്‍ ഉണ്ടാകുന്ന തെരുവുനായ ഉപദ്രവങ്ങള്‍ക്ക് ചികിത്സാ ചെലവും നഷ്ടപരിഹാരവും റെയില്‍വേ നല്‍കണം. ആഹാരസാധനങ്ങള്‍ തെരുവിലിട്ട് നായ്ക്കളെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്കെതിരെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും പോലീസും കേസെടുക്കണമെന്നും ജസ്റ്റീസ് കോശിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. നായകള്‍ക്ക് പ്രായമാകുമ്പോഴും രോഗം ബാധിക്കുമ്പോഴും തെരുവില്‍ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉത്തരവിൽ പറയുന്നു