ബിഹാറിൽ കറിക്കത്തി കൊണ്ട് ഡോക്ടര്‍ ശസ്ത്രക്രിയ നടത്തി,കുട്ടി മരിച്ചു
ബിഹാറിലെ പുര്‍ണിയ ജില്ലയിൽ കറിക്കത്തി കൊണ്ട് ഡോക്ടര്‍ ശസ്ത്രക്രിയ ചെയ്തതിനെ തുടര്‍ന്ന് കുട്ടി മരിച്ചു . സംഭവത്തില്‍ പ്രകോപിതരായ ബന്ധുക്കള്‍ ഡോക്ടറെ മര്‍ദ്ദിച്ചു. കുറ്റാരോപിതനായ ഡോക്ടറെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു.
ഒരു വയസ്സു പ്രായമുള്ള മകളെ വയറു വേദനക്ക് ചികിത്സ തേടിയാണ് പിതാവ് പ്രകാശ് പണ്ഡിറ്റ് അടുത്തുള്ള ഗ്രാമത്തിലെ ഡോക്ടറെ സമീപിച്ചത്. എത്രയും പെട്ടെന്ന് കുഞ്ഞിനെ അപ്പന്റിസൈറ്റിസിനുള്ള ശസ്ത്രക്രിയക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ട ഡോക്ടര്‍ പച്ചക്കറി മുറിക്കുന്ന കത്തി കൊണ്ട് ശസ്ത്രക്രിയ നടത്തുകയായിരുന്നെന്ന് കുഞ്ഞിന്റെ പിതാവ് പറഞ്ഞു. ശസ്ത്രക്രിയക്കിടെ കുഞ്ഞിന്റെ കുടല്‍ മുറിച്ചതിനെ തുടര്‍ന്ന് രക്തസ്രാവം ഉണ്ടാവുകയായിരുന്നത്രെ.
‘കുഞ്ഞിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ക്ലിനിക്കില്‍ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാന്‍ വിസമ്മതിച്ച അധികൃതര്‍ സദര്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ആശുപത്രിയിലെത്തിയപ്പോള്‍ കുഞ്ഞ് മരിച്ചിരുന്നു’ കുഞ്ഞിന്റെ പിതാവ് പറഞ്ഞു.ഡോക്ടര്‍ക്ക് മതിയായ യോഗ്യതയില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.