ലഡാക്കിലെ ചുമ്മാര്‍ മേഖലയില്‍ കയ്യേറിയ ഭൂമിയില്‍ ചൈനീസ് സേന നിലയുറപ്പിച്ചതായി റിപ്പോര്‍ട്ട്
ലഡാക്ക്: ലഡാക്കിലെ ചുമ്മാര്‍ മേഖലയില്‍ കയ്യേറിയ ഭൂമിയില്‍ ചൈനീസ് സേന നിലയുറപ്പിച്ചതായി റിപ്പോര്‍ട്ട്. ആയിരം ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചതായാണ് സൂചന. പ്രതിരോധ നടപടിയുടെ ഭാഗമായി ഇന്ത്യ 1500 ഓളം സൈനീകരെ ഈ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്.അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന കഴിഞ്ഞ ദിവസം ചൈനീസ് പ്രസിഡന്റിന്റെ ഉറപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് ഇന്ത്യന്‍ മേഖലകളില്‍നിന്ന് പിന്മാറാന്‍ തയ്യാറാകാതെ ചൈനീസ് സൈന്യം ഇപ്പോഴും നിലയുറപ്പിച്ചിരിക്കുകയാണ്. പ്രശ്‌നപരിഹാരത്തിന് എപ്പോള്‍ ഫ്‌ളാഗ് മീറ്റിംഗ് ചേരുമെന്ന് വ്യക്തമാക്കിയിട്ടില്ല.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ സന്ദര്‍ശനത്തിന്റെ മൂന്നാം ദിവസം സമാധാനത്തിനും പുരോഗതിക്കും വേണ്ട നടപടികൾ കൈക്കൊള്ളുമെന്ന് ഇരു രാജ്യങ്ങളഉം തീരുമാനിച്ചതിന്റെ തൊട്ടു പിന്നാലെയായിരുന്നു ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റം. 2005ല്‍ യു.പി.എ. സര്‍ക്കാറിന്റെ കാലത്ത് ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് പാലിച്ചുകൊണ്ട് എത്രയുംവേഗം പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുമെന്ന് ഷി ജിന്‍പിങ്ങ് വ്യക്തമാക്കിയിരുന്നു.
അതിര്‍ത്തിയിലെ ചൈനീസ് സൈന്യത്തിന്റെ നുഴഞ്ഞു കയറ്റത്തെ കുറിച്ച് നയതന്ത്ര ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നയിച്ചുവെങ്കിലും അതിര്‍ത്തിയില്‍ നിന്ന് സൈന്യത്തോട് പിന്‍മാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നായിരുന്നു ഷി ജിന്‍പിങ്ങിന്റെ പ്രതികരണം. കഴിഞ്ഞ ആഴ്ചയാണ് ലഡാക്കിലെ ചുമ്മാര്‍ മേഖലയില്‍ ചൈനീസ് സൈനീകര്‍ നുഴഞ്ഞു കയറിയത്.