വരുൺ ഗാന്ധിയെ കൊണ്ട് വരൂ, യുപിയെ രക്ഷിക്കൂ: മനേക ഗാന്ധി
തന്റെ മകൻ വരുൺ ഗാന്ധിക്ക് യുപിലെ പാർട്ടി ചുമതല നൽകണമെന്ന് മനേക ഗാന്ധി. യുപിയിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ബിജെപി ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് കേന്ദ്രമന്ത്രി കൂടിയായ മനേക ഗാന്ധി തന്റെ മകനുവേണ്ടി സംസാരിച്ചത്. വരുണിനെ യുപിയുടെ നേതൃനിരയിലേക്ക് കൊണ്ട് വരണമെന്നും അവർ ആവശ്യപ്പെട്ടു.
അടുത്തിടെയാണ് വരുണിനെ ബിജെപിയുടെ ദേശീയ നേതൃനിരയിൽ നിന്നും മാറ്റിയത്. കാരണം പാർട്ടിയുടെ തലപ്പത്ത് ഒരു കുടുംബത്തിലെ ഒരാൾ മതിയെന്ന് ബിജെപി നേരത്തെ തീരുമാനിച്ചിരുന്നു. മാതാവായ മനേക ഗാന്ധി കേന്ദ്രമന്ത്രിയായത് കാരണം വരുണിനെ നേതൃനിരയിൽ നിന്നും മാറ്റുകയായിരുന്നു.
ബിജെപിയുടെ ബുദ്ധികേന്ദ്രമായ അമിത് ഷാ യുപിയിൽ പരാജയപ്പെട്ട സ്ഥിതിക്കാണ് മനേക ഗാന്ധി ഇപ്രകാരം പറഞ്ഞത്.
നേരത്തെ മനേക ഗാന്ധി വരുണിനെ യുപിയിലെ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. അത് പാർട്ടി നിരസിച്ചിരുന്നു.
കേന്ദ്രമന്ത്രിയെന്ന നിലക്ക് ലൗ ജിഹാദിനെ പറ്റി ഇതുവരക്കും പരാതിയൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും. എന്നാൽ എം.പിയെന്ന നിലക്ക് തനിക്ക് സ്വന്തം നിയോജക മണ്ഡലത്തിൽ നിന്നും ചില പരാതികൾ ലഭിച്ചെന്നും അത് താൻ പോലീസിന് കൈമാറിയിട്ടുണ്ടെന്നും. താൻ അവരെ തമ്മിൽ പിരിക്കാൻ പോവുകയാണെന്നും മനേക പറഞ്ഞു.
മാട്ടിറച്ചി വ്യാപാരം തീവ്രവാദത്തിന് കാരണമാകുന്നുയെന്ന് താൻ പറഞ്ഞത് യുപി പോലീസ് നൽകിയ റിപ്പോർട്ടിന്റെ വെളിച്ചതിലാണെന്നും അവർ മറുപടി പറഞ്ഞു.