മാര്‍പാപ്പയെ വധിക്കാന്‍ ഐസിസ് പദ്ധതിയിടുന്നതായി ഇറാക്ക് അംബാസിഡര്‍
റോം: ഫ്രാന്‍സിസ് മാര്‍പാപ്പയെ വധിക്കാന്‍ ഐസിസ് ഭീകരര്‍ പദ്ധതി തയാറാക്കിയതായി വത്തിക്കാനിലെ ഇറാക്ക് അംബാസിഡര്‍ ഹബീബ് അല്‍ സദാര്‍. ഇറ്റാലിയന്‍ പത്രമായ ലാ നസീയോണിന് നല്‍കിയ അഭിമുഖത്തിലാണ് ഹബീബ് അല്‍ സദാറിന്റെ വെളിപ്പെടുത്തൽ. മാര്‍പാപ്പയെ വധിക്കുവാന്‍ ഐസിസ് ഭീകരര്‍ വ്യക്തമായ പദ്ധതി തയാറാക്കിയതായി അദ്ദേഹം പറഞ്ഞു.
ഐസിസ് ഭീകരര്‍ തയാറാക്കിയിരിക്കുന്ന ഈ പദ്ധതിയെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വിശ്വാസ യോഗ്യമായ ഇടങ്ങളില്‍ നിന്ന് ലഭിച്ചതാണെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്തയാഴ്ച മാര്‍പാപ്പ മുസ്‌ലീം ഭൂരിപക്ഷ രാജ്യമായ അല്‍ബാനിയയില്‍ സന്ദര്‍ശനം നടത്തുവാന്‍ ഇരിക്കുകയാണ്. ഇറാക്കി അംബാസിഡറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മാര്‍പാപ്പ യാത്ര മാറ്റിവയ്ക്കില്ലെന്നും. അദ്ദേഹത്തിന് അധികമായി സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും വത്തിക്കാന്‍ വക്താവ് പറഞ്ഞു.
വത്തിക്കാനിലെ പോലെ തുറന്ന ജീപ്പിലായിരിക്കും മാര്‍പാപ്പ ഇവിടെയും സഞ്ചരിക്കുകയെന്നും വത്തിക്കാന്‍ അറിയിച്ചു. നേരത്തെ ഇറാക്കില്‍ ക്രൈസ്തവരെ കൂട്ടക്കൊലയ്ക്ക് ഇരയാക്കിയ ഐഎസ് ഭീകരരുടെ നടപടിക്കെതിരെ മാര്‍പാപ്പ രംഗത്ത് എത്തിയിരുന്നു.