ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിൽ പ്രസംഗിക്കും
ഐക്യരാഷ്ട്ര സഭയുടെ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയിൽ പ്രസംഗിക്കും. വിദേശ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമ്പോഴും മോദി ഹിന്ദിയിലാവും സംസാരിക്കുക. ഇന്ത്യയിലെ ജനസംഖ്യയുടെ 55 ശതമാനം മാത്രമാണ് ഹിന്ദി സംസാരിക്കുന്നത്.
എന്നാൽ 90 ശതമാനം ആളുകൾ മാതൃഭാഷയല്ലെങ്കിലും ഹിന്ദി മനസിലാക്കുന്നു. ഹിന്ദി ദിവസിനോട് അനുബന്ധിച്ച് ഡൽഹിയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കവെ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് ഇക്കാര്യം അറിയിച്ചത്. ഹിന്ദി ഭാഷയുടെ പ്രചാരത്തിന് മുൻകൈ എടുക്കണമെന്ന് ചടങ്ങിൽ സംബന്ധിച്ച രാഷ്ട്രപതി പ്രണബ് മുഖർജി പറഞ്ഞു. എല്ലാ ഭാഷകളിലും വച്ച് ഹിന്ദിക്ക് രാജ്യത്ത് പ്രത്യേക സ്ഥാനമുണ്ട്.
നോബൽ സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോർ ഇന്ത്യയിലെ ഭാഷകളെ നദികളായും ഹിന്ദിയെ കടലായുമാണ് വിശേഷിപ്പിച്ചിട്ടുള്ളത്. ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാൻ മുൻകൈ എടുത്ത ഭാഷാ വകുപ്പിനെ അഭിനന്ദിച്ച മുഖർജി, ഉടൻ തന്നെ എല്ലാ മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും ഹിന്ദിയിലുള്ള വെബ്സൈറ്റും നിലവിൽ വരുമെന്നും പറഞ്ഞു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയി ആയിരുന്നു ഐക്യരാഷ്ട്ര സഭയിൽ ആദ്യമായി ഹിന്ദിയിൽ സംസാരിച്ചത് .