ദിലീപിന്റെ കത്ത് മഹാബലിക്ക് കിട്ടിയില്ലെങ്കിലും വിനയന് കിട്ടി; മഹാബലി മഹാനാണ്, കുതന്ത്രം കയ്യിലുള്ള നിങ്ങളെ മഹാബലിയുമായി ഉപമിക്കരുതെന്ന് വിനയന്‍

single-img
9 September 2014

Vinayanസോഷ്യല്‍ മീഡിയയില്‍ സംസാരമായ ദിലീപിന്റെ മഹാബലി എകത്തിനെ കളിയാക്കിയും വിമര്‍ശിച്ചു കൊണ്ടും സംവിധായകന്‍ വിനയന്‍ രംഗത്തെത്തി. ഫേസ്ബുക്കിലൂടെ തന്നെയാണ് വിനയന്റെ കളിയാക്കലും മറുപടിയും. കുതന്ത്രങ്ങളുടെ ആശാനായ നിങ്ങള്‍ മഹാനായ മഹാബലിയുമായി ഒരിക്കലും ഉപമിക്കരുതെന്ന് വിനയന്‍ കത്തില്‍ ആവശ്യപ്പെടുന്നു.

വിനയന്റെ കത്തിന്റെ പ്രസക്ത ഭാഗം

മാവേലിയെ പോലെ തന്നെയും ചിലര്‍ പാതാളത്തിലേക്കു ചവിട്ടി താഴ്ത്തുന്നു എന്നു വിലപിച്ചുകൊണ്ട് ഒരു പ്രമുഖ സിനിമാനടന്‍ കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. താനെടുത്ത നിലപാടില്‍ ഉറച്ചു നിന്ന് പാതാളത്തിലേക്കു പോകാന്‍ തയ്യാറായ മഹാബലിയുമായി അയാള്‍ സ്വയം ഉപമിച്ചത് വേറൊരു തമാശയായാണ് തോന്നിയത്. തന്റെ നിലപാടുകളില്‍ ഉറപ്പില്ല അതിലെന്തൊ കുഴപ്പമുണ്ട് എന്നു സ്വന്തം മനസ്സാക്ഷിക്കു തോന്നുമ്പോഴാണ് ഇങ്ങനെ ഇല്ലാത്ത ചവിട്ടി താഴ്ത്തലുകളൊക്കെ സങ്കല്‍പ്പിച്ച് നമ്മള്‍ വിലപിക്കുന്നത്.

സ്വപ്നത്തില്‍ പോലും ചിന്തിക്കാത്ത മഹാസൗഭാഗ്യങ്ങളും സമ്പത്തും സ്വന്തമാക്കിയ നിങ്ങളെ അങ്ങനെയാര്‍ക്കും ചവിട്ടിത്താഴ്ത്താന്‍ കഴിയില്ല സുഹൃത്തെ. അതു വെറും തോന്നലാണ്. മറിച്ച്, തന്റെ സന്തോഷത്തിനും സുഖത്തിനും വേണ്ടി എടുത്ത നിലപാടുകളില്‍ ഭയപ്പെടാതെ ഉറച്ചുനിന്ന് മുന്നോട്ട് പോകാന്‍ ശ്രമിക്കൂ. ആദ്യകാലങ്ങളില്‍ എന്റെ ധാരാളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഒരു നടനാണിദ്ദേഹം ഇദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഒരു ജ്യേഷ്ഠനെപ്പോലെ സന്തോഷിച്ച വ്യക്തിയായിരുന്നു ഞാന്‍. ഞാന്‍ സംഘടനയുടെ നേതൃത്വത്തില്‍ ഇരിക്കുമ്പോള്‍ എടുക്കേണ്ടി വന്ന ന്യായമായ ചില ഇടപെടലുകള്‍ അന്ന് ഈ നടന്‍ ഉണ്ടാക്കിയ ചില പ്രശ്‌നങ്ങളുടെ പേരിലായിരുന്നു. വെറും ഒരു ശാസന പോലും ഉള്‍ക്കൊള്ളാന്‍ കഴിയാതെ തന്നെ ശാസിക്കാന്‍ ശ്രമിച്ചയാളെ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ച് സിനിമാ ഇന്‍ഡസ്ട്ട്രിയില്‍ നിന്ന് ഒറ്റപ്പെടുത്താനും തോല്‍പ്പിക്കാനും കഴിഞ്ഞ വ്യക്തി എന്ന നിലയില്‍ ഇദ്ദേഹത്തെ ബഹുമാനത്തോടു കൂടിയെ അതിനു ശേഷം ഞാന്‍ കണ്ടിട്ടുള്ളു. താരമൂല്യം കൈവന്നതുകൊണ്ടു മാത്രം ഒരാള്‍ക്ക് സിനിമ ഇന്‍ഡസ്ട്ട്രിയെ കൈപ്പിടിയിലാക്കാന്‍ കഴിയില്ല. അതിനു ചില തന്ത്രങ്ങള്‍ വേണം സത്യത്തില്‍ തന്ത്രമല്ല.. കുതന്ത്രം അതിന്റെയൊക്കെ ആശാനായ പ്രിയ സുഹൃത്തെ, നിങ്ങള്‍ പെട്ടെന്നൊരു ദിവസം ഭയചകിതനായി എന്നെ മഹാബലിയെപ്പോലെ ചവിട്ടിത്താഴ്ത്തുന്നു എന്നു കേഴുന്നത് നിങ്ങളുടെ വ്യക്തിത്വം കളഞ്ഞുകുളിക്കലാണ്.

ഇന്ന് നിങ്ങള്‍ എടുത്ത ചില നിലപാടുകള്‍ തെറ്റാണെന്ന് തോന്നുന്നെങ്കില്‍ അതില്‍ മാപ്പു പറഞ്ഞ് തിരുത്തി സ്വയം ടെന്‍ഷന്‍ ഒഴിവാക്കുക അതല്ലെങ്കില്‍ എടുത്ത നിലപാടില്‍ ഉറച്ചു നിന്ന് സധൈര്യം മുന്നോട്ട് പോകുക. ഇതു രണ്ടുമല്ലാതെ ആരുടെയെങ്കിലും തലയില്‍ കുറ്റം കെട്ടിവെച്ച് സെന്റിമെന്റ്‌സ് പറഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നയാള്‍ മഹാനായ മഹാബലിയുമായി സ്വയം ഉപമിക്കുന്നത് വല്യ തമാശ തന്നെയാണ്. കേരളത്തിലെ എല്ലാ മാദ്ധ്യമത്തിലും ഇക്കാര്യം വല്യ വാര്‍ത്തയായി വന്നതിനാലാണ് ഇങ്ങനെ പ്രതികരിക്കേണ്ടി വന്നത്.

പറഞ്ഞുവന്നത് മഹാബലിയുടെ മാഹാത്മ്യത്തെ കുറിച്ചാണ്. തനിക്കു ശരിയെന്നു തോന്നുന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും അതെടുത്തതിന്റെ പേരില്‍ ഉണ്ടായ ഭവിഷ്യത്ത് മറ്റാരുടെയും തലയില്‍ വെക്കാതെ സ്വയം ഏറ്റെടുക്കുകയും ചെയ്ത ധീരമായ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന മഹാബലി. ഇത്തവണ ഓണമുണ്ണുമ്പോള്‍ ആ വ്യക്തിത്വത്തിന്റെ ആരാധകരായി നമുക്കു മാറാം.