രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് വിജയം
രണ്ടാം ഏകദിനത്തിൽ ഇന്ത്യ ഇംഗ്ളണ്ടിനെ 133 റണ്ണിന് പരാജയപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 304 റൺസ് നേടി.
എന്നാൽ രണ്ടാം ഇന്നിംഗ്സ് മഴ മൂലം 47 ഓവറായി ചുരുക്കി. ഡക്‌വർത്ത് ലൂയിസ് പ്രകാരം ഇംഗ്ളണ്ടിന്റെ വിജയലക്ഷ്യം 295 റണ്ണായി പുനർനിശ്ചയിച്ചു.പക്ഷേ ആതിഥേയർ 38.1 ഓവറിൽ 161 റണ്ണിന് ആൾ ഔട്ടാവുകയായിരുന്നു.
ഏഴോവറിൽ 28 റൺ വഴങ്ങി നാലു വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് ഇംഗ്ളണ്ട് ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. 63 പന്തിൽ 40 റണ്ണെടുത്ത ആദം ഹേൽസാണ് ഇംഗ്ളണ്ടിന്റെ ടോപ് സ്കോറർ.
നേരത്തെ 75 പന്തിൽ 100 റൺസ് അടിച്ച സുരേഷ് റെയ്നയുടെ മികവിലാണ് ഇന്ത്യ മികച്ച സ്കോറിലെത്തിയത്. രോഹിത് ശർമ്മയും എം.എസ്.ധോണിയും 52 റൺസ് വീതം നേടി. റെയ്നയാണ് മാൻ ഓഫ് ദ മാച്ച്.
ബുധനാഴ്ചത്തെ വിജയത്തോടെ പരമ്പരയിൽ 1-0 ന് ഇന്ത്യ മുന്നിലെത്തി. ആദ്യ ഏകദിനം മഴമൂലം ഉപേക്ഷിച്ചിരുന്നു.