ഇഴഞ്ഞും കിതച്ചും നെറുകയിലേക്ക്

single-img
26 August 2014


ഉദഗമണ്ഡലം അഥവാ ഊട്ടി. ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ സ്വപ്നം. നീലഗിരിക്കുന്നുകളുടെ വന്യ ഭംഗിയുടെ അവസാനയിടം. ഇന്ത്യയുടെ വിനോദ ഭൂപടത്തില്‍ തമിഴ്‌നാടിന് ഒന്നാംനിര സ്ഥാനം സമ്മാനിച്ച പ്രദേശം. കുളിര്‍മയുടെ പശ്ചാത്തലത്തില്‍ കാഴ്ചകളും അനുഭവേദ്യങ്ങളായ വസ്തുതകളും ഒരുപാടുണ്ടെങ്കിലും സഞ്ചാരികളുടെ മനസ്സിനെ എന്നും മോഹിപ്പിക്കുന്ന ഒരെണ്ണം ഊട്ടിയെ മറ്റു മലയോര വിനോദ മേഖലകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു. ഇവിടേക്കുള്ള യാത്രയില്‍ ഒരു പ്രാവശ്യമെങ്കിലും അനുഭവിക്കണമെന്ന് യാതൊരാളും കൊതിക്കുന്ന ‘ഊട്ടി മൗണ്ടന്‍ റയില്‍വേ’.

സമുദ്ര നിരപ്പില്‍ നിന്നും 330 മീറ്റര്‍ മാത്രം ഉയരത്തിലുള്ള മേട്ടുപ്പാളയത്തു നിന്നും 2200 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ഊട്ടിയുടെ നെറുകയിലേക്ക് 46 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള തീവണ്ടിയാത്ര. ഇത്രയും ദൂരം നാലര മണിക്കൂര്‍ കൊണ്ട് ഇഴഞ്ഞും കിതച്ചും ഇടയ്ക്കിടയ്ക്ക് വെള്ളം കുടിച്ചും മലകയറുന്ന ഈ കരിവണ്ടി നമുക്ക് സമ്മാനിക്കുന്നത് ഒരിക്കലും മറക്കാനാകാത്ത യാത്രാ അനുഭവങ്ങളാണ്.

206 വളവുകള്‍, 16 തുരങ്കങ്ങള്‍, ചെറുതും വലുതുമായ 250 പാലങ്ങള്‍…. മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലെത്തുമ്പോള്‍ നാം ഇവയെല്ലാം താണ്ടിയിരിക്കും. ലോക പൈതൃക പട്ടികയില്‍ ഇടം പിടിച്ച ഈ തീവണ്ടി ഇന്ത്യയിലെ ഏറ്റവും വേഗത കുറഞ്ഞ ട്രയിനെന്ന റിക്കാര്‍ഡും സ്വന്തമാക്കിയിട്ടുണ്ട്. വേഗത മണിക്കൂറില്‍ 10.4 കി.മി. ഇന്ത്യയിലെ ഏക റാക്ക് റെയില്‍വേയായ നീലഗിരി മലയോര പാതയില്‍ പ്രകൃതി കാത്തുവച്ചിരിക്കുന്ന കാഴ്ചകള്‍ അനവധിയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും കുത്തനെ കയറ്റമുള്ള തീവണ്ടിപ്പാതയാണിത്. പൈതൃക സ്വഭാവം നിലനിര്‍ത്തിക്കൊണ്ട് തടികൊണ്ട് നിര്‍മ്മിച്ച ബോഗികളും സീറ്റുകളും തന്നെയാണ് ട്രയിനില്‍ നിലനിര്‍ത്തിയിരിക്കുന്നത്.

മേട്ടുപ്പാളയത്തു നിന്നും ഊട്ടിയിലേക്കുള്ള യാത്ര രണ്ടു ഘട്ടങ്ങളായാണ് തിരിച്ചിരിക്കുന്നത്. മേട്ടുപ്പാളയം സ്‌റ്റേഷനില്‍ നിന്നും കല്‍ക്കരി കൊണ്ട് പ്രവര്‍ത്തിക്കുന്ന നീരാവി എഞ്ചിന്‍ വലിക്കുന്ന തീവണ്ടിയില്‍ കൂനുര്‍ വരെയുള്ള യാത്രയാണ് ഇതില്‍ ആദ്യത്തേത്. ഈ പാതയിലാണ് റാക്ക് ആന്‍ഡ് പീനിയന്‍ ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത്. ഊട്ടിയിലേക്കുള്ള യാത്രയില്‍ എഞ്ചിന്‍ ട്രയിനിന്റെ പുറകുവശത്താണ്. ബോഗികളെ മുന്നോട്ടു തള്ളി കയറ്റം കയറ്റുമ്പോള്‍ ഒരു പിടുത്തത്തിനു വേണ്ടിയാണ് റാക്ക് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത്. രണ്ട് പാളത്തിനും നടുക്കുള്ള റാക്ക് പാതയിലൂടെ ട്രയിനില്‍ ഘടിപ്പിച്ചിരിക്കുന്ന പല്‍ചക്രം കൊളുത്തിപ്പിടിച്ച് മലകയറുന്ന സംവിധാനമാണ് റാക്ക് ആന്‍ഡ് പീനിയന്‍.

ഊട്ടി റാക്ക് റെയില്‍വേയും അതിന്റെ പ്രവര്‍ത്തന സംവിധാനവും

മേട്ടുപ്പാളയത്തു നിന്നും യാത്ര പുറപ്പെടുന്ന ട്രയിന്‍ കുറച്ചു ദൂരം സഞ്ചരിച്ച് കല്ലാറില്‍ എത്തുമ്പോഴാണ് റാക്ക് റെയില്‍ ആരംഭിക്കുന്നത്. ഇതിനിടയില്‍ കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്ന് നദികളിലൊന്നായ ഭവാനിയെ ട്രയിന്‍ മറികടക്കുന്നു. ഈ യാത്ര കൂനൂര്‍ വരെയാണ്. കൂനുരില്‍ എത്തിക്കഴിഞ്ഞാല്‍ അതുവരെ ട്രയിനിനെ വഹിച്ച ആവി എഞ്ചിന്‍ മാറുന്നു. പിന്നീടങ്ങോട്ട് ഡീസല്‍ എഞ്ചിനാണ് ഉപയോഗിക്കുന്നത്. കൂനുര്‍ മുതല്‍ ഊട്ടിവരെ വലിയ കയറ്റങ്ങളൊന്നുമില്ലാത്തതുകൊണ്ട് റാക്ക് പാതയും ഉപയോഗിക്കുന്നില്ല. മേട്ടുപ്പാളയത്തിനും ഊട്ടിക്കുമിടയില്‍ ഒരു ജോഡി ട്രയിന്‍ ദിവസവും സര്‍വ്വീസ് നടത്തുന്നതിനു പുറമേ കൂനൂരിനും ഉട്ടിക്കുമിടയില്‍ രണ്ടു ജോഡി ട്രയിന്‍ സഞ്ചാരികളേയും വഹിച്ചുകൊണ്ട് ഓടുന്നുണ്ട്.

1845 ലാണ് മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിലുള്ള പാതയുടെ പണിയാരംഭിച്ചത്. പക്ഷേ ചില കാരണങ്ങളാല്‍ ഇടയ്ക്ക് വച്ച് മുടങ്ങിയ നിര്‍മ്മാണം പുനരാരംഭിക്കുന്നത് 1899 ലാണ്. മദ്രാസ് റയില്‍വേ കമ്പനിയാണ് ഈ പാതയുടെ പണി ഏറ്റെടുത്ത് നടത്തിയത്. വലിയ കയറ്റങ്ങള്‍ കയറുവാന്‍ പ്രാപ്തമായ ‘എക്‌സ്’ കാറ്റഗറിയില്‍പ്പെട്ട എഞ്ചിനുകളാണ് ഈ റയില്‍ പാതയില്‍ ഉപയോഗിച്ചിരിക്കുന്നത്. 1918 നും 1950 നുമിടയില്‍ നിര്‍മ്മിച്ച എഞ്ചിനുകളാണ് ഇപ്പോള്‍ മേട്ടുപ്പാളയം മുതല്‍ കുനൂര്‍ വരെ യാത്രയ്ക്ക് ഉപയോഗിക്കുന്നത്.

ട്രയിനില്‍ ഉപയോഗിക്കുന്ന സ്റ്റീംഎഞ്ചിനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് കുനൂര്‍ സ്റ്റീം ലോക്കോമോട്ടീവ് ഷെഡിലാണ്. ഡീസല്‍ എഞ്ചിനുകളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് മേട്ടുപ്പാളയത്തും. പൈതൃക സ്മാരകത്തിന്റ തനിമ നിലനിര്‍ത്തുവാന്‍ ഈ റൂട്ടില്‍ പഴയകാല കാര്‍ഡ് ടിക്കറ്റുകളാണ് ഉപയോഗിക്കുന്നത്. എന്നിരുന്നാലും ലോകത്തിന്റെ ഏതൊരു കോണിലിരുന്നും ഇന്റര്‍നെറ്റു വഴി ടിക്കറ്റ് റിസര്‍വ് ചെയ്യുവാനുള്ള സൗകര്യവുമുണ്ട്.

ചെന്നൈയില്‍ നിന്നും കോയമ്പത്തൂര്‍ വഴി മേട്ടുപ്പാളയത്തു വരുന്ന നീലഗിരി എക്‌സ്പ്രസിന്റെ സമയക്രമമനുസരിച്ചാണ് ഊട്ടിട്രയിന്‍ യാത്ര ആരംഭികുന്നത്. പുലര്‍ച്ചെ 5.15 ന് കോയമ്പത്തൂരില്‍ നിന്നും പുറപ്പെടുന്ന നീലഗിരി എക്‌സ്പ്രസ് 6.15 ന് മേട്ടുപ്പാളയത്തെത്തുന്നു. ഊട്ടി പാസഞ്ചറിന്റെ നാലര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള മലയകയറ്റം 7.10 ന് ആരംഭിക്കുന്നു.

കല്ലാര്‍, അഡര്‍ലി, ഹില്‍നോവ്, റണ്ണിമേട്, കാട്ടേരി, കൂനൂര്‍, വെല്ലിംഗ്ടണ്‍, ലവ്‌ഡേല്‍, അറവങ്കോട് എന്നിവയാണ് മേട്ടുപ്പാളയത്തിനും ഊട്ടിക്കുമിടയിലുള്ള സ്‌റ്റേഷനുകള്‍. ഇതില്‍ ചില സ്‌റ്റേഷനുകളില്‍ യാത്രയ്ക്കിടെ ട്രയിന്‍ നിര്‍ത്തി എഞ്ചിനില്‍ വെള്ളം നിറയ്ക്കുന്നു. ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട ഈ പാതയില്‍ യാത്രചെയ്യുന്നതിന് റയില്‍വേ അധികതുകയൊന്നും ഈടാക്കുന്നില്ല. രണ്ടാം ക്ലാസ് യാത്രയ്ക്ക് വറും 9 രൂപയും (റിസര്‍വേഷന്‍ 24), ഒന്നാം ക്ലാസ് യാത്രയ്ക്ക് റിസര്‍വേഷനടക്കം 92 രൂപയുമാണ് ചാര്‍ജ്. ഒന്നാം ക്ലാസില്‍ 16 പേര്‍ക്കും, രണ്ടാംക്ലാസ് റിസര്‍വേഷനില്‍ 142 പേര്‍ക്കും റിസര്‍വേഷനില്ലാതെ 65 പേര്‍ക്കും യാത്ര ചെയ്യാം.

ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ തവണ വെള്ളിവെളിച്ചം കണ്ട ട്രയിനെന്ന റിക്കാര്‍ഡും ഈ തീവണ്ടിക്ക് സ്വന്തം. മണിരത്‌നത്തിന്റെ ദില്‍സേ, പ്രിയദര്‍ശന്റെ കിലുക്കം… അങ്ങനെ മനസ്സില്‍ പതിഞ്ഞ എത്ര രംഗങ്ങളിലെ നായകനായി ഈ ട്രയിന്‍ മാറിയിരിക്കുന്നു. ഊട്ടിയിലേക്ക് നീലഗിരി കുന്നുകളുടെ ചരിവിലൂടെ മനസ്സുകുളിര്‍പ്പിക്കുന്ന ഒരു യാത്ര സാദ്ധ്യമായില്ലെങ്കില്‍ മറ്റെവിടെ വിനോദം കണ്ടെത്താന്‍ ശ്രമിച്ചിട്ടും കാര്യമില്ലതന്നെ.