കത്തിയമരുന്ന കാറില്‍ നിന്നും ഡോക്ടറുടെ ജീവനെ രക്ഷിച്ച് അപ്രത്യക്ഷരായ ആ യുവാക്കള്‍ ആരാണെന്നറിയുമോ?

single-img
22 August 2014

3 per29 ജൂലൈ 2014 ന് തൃശൂര്‍ ജില്ലയില്‍ മുണ്ടുരിനും കേചെരിക്കും മധ്യത്തില്‍ കൈപറമ്പ് വില്ലേജില്‍ തൃശൂര്‍ കണ്ണൂര് ഹൈവേയില്‍ കാറും ടെമ്പോയും കൂട്ടിയിടിച്ച് ഒരു അപകടം നടന്നു. കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറില്‍ തീപടര്‍ന്നു തുടങ്ങി. കാറില്‍ യാത്രചെയ്യുകയായിരുന്ന ഒരു ഡോക്ടര്‍ രക്ഷപ്പെടാനാകാതെ അതിനുള്ളില്‍ കുടുങ്ങിക്കിടപ്പുണ്ടായിരുന്നു.

അപകടം നടന്നയുടന്‍ ജനങ്ങള്‍ സ്ഥലത്ത് കൂടിയെങ്കിലും ആര്‍ക്കും കാറിനടുത്തേക്ക് ചെല്ലാന്‍ ധൈര്യമുണ്ടായിരുന്നില്ല. കാറില്‍ നിന്നും ഈ സമയം തീ ടെമ്പോയിലേക്കും പടര്‍ന്നു തുടങ്ങിയിരുന്നു.

ഈ സമയമാണ് തൃശൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള ട്രാന്‍സ്‌പോര്‍ട്ട് ബസ് അവിടേക്ക് വരുന്നത്. അപകടം നടന്നതിന് സമീപത്തായി ബസ് നിര്‍ത്തിയ സമയം അതില്‍ നിന്നും മൂന്ന് യുവാക്കള്‍ ചാടിയിറങ്ങി അപകടസ്ഥലത്തേക്ക് ഓടിയെത്തി. അതിസാഹസികമായി തീപിടിച്ച ആ കാറുയര്‍ത്തി അവര്‍ ജീവനുവേണ്ടി കേഴുകയായിരുന്ന ഡോക്ടറെ വലിച്ചു പുറത്തിട്ടു. അവിടുണ്ടായിരുന്ന ജനങ്ങള്‍ വിശ്വസിക്കാനാകാതെ നില്‍ക്കുമ്പോള്‍ യുവാക്കള്‍ തിരിച്ച് ബസില്‍ കയറി യാത്രയാകുകയും ചെയ്തു.

അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ഡോക്ടര്‍ക്ക് തന്നെ രക്ഷിച്ച യുവാക്കളുടെ പേര് ചോദിച്ചു മനസ്സിലാക്കാന്‍ പോലും കഴിഞ്ഞില്ല. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചതിന്റെ ആഘാതത്തിലായിരുന്നു അദ്ദേഹം. കൂടിനിന്നവര്‍ ആരോ ചോദ്യത്തിന് ഞങ്ങള്‍ കണ്ണൂരുകാരാണെന്നു മത്രം അവര്‍ ഉത്തരം പറഞ്ഞു.

അപകടത്തില്‍പ്പെട്ട ഡോക്ടര്‍ പിന്നീട് അവരെ പറ്റി അനേഷിക്കുകയും അവര്‍ക്ക് പാരിതോഷികം നല്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ആ വ്യക്തികള്‍ ആരാണെന്നോ, കണ്ണൂരില്‍ എവിടെയാണ് വീടെന്നോ ആര്‍ക്കുമറിയില്ല. ആ യുവാക്കളെപ്പറ്റി എന്തെങ്കിലും വിവരം അറിയുന്നവര്‍ 9526058359 എന്ന നമ്പറില്‍ ബന്ധപ്പെടുകയും സ്‌നേഹോപകാരം സ്വീകരിക്കാന്‍ സഹായിക്കണമെന്നും ഡോക്ടര്‍ ആവശ്യപ്പെടുന്നു.