അഭിനവ നീറോമാർ യു.പിയിൽ; ഫൈസലാബാദിൽ വർഗ്ഗീയ സംഘർഷം നടക്കുമ്പോൾ ഡി.ഐ.ജിയും സംഘവും പാർട്ടിയിൽ മതിമറന്ന് ആഘോഷതിമർപ്പിൽ
ഉത്തർപ്രദേശിലെ ഫൈസലാബാദ് ജില്ല വർഗ്ഗീയ ലഹളയുടെ പിടിയിലമരുന്ന സമയത്ത് ഉന്നത പോലീസ് അധികാരികൾ പാർട്ടിയിൽ മതിമറന്ന് നൃത്തം ചെയ്യുകയായിരുന്നു. കഴിഞ്ഞ ഞായറാഴിച്ച 17 കാരിയെ കൂട്ടബലാൽസംഘം ചെയ്തു കൊന്നതിനു പിന്നാലെ ആരംഭിച്ച സംഘർഷത്തെ അടിച്ചമർത്താതെ ഡി.ഐ.ജിയും സംഘവും പാർട്ടി ആഘോഷിക്കുകയായിരുന്നു.
സംഘർഷം നടക്കുന്ന സമയം ഫൈസലാബാദ് ഡി.ഐ.ജി നിലഭ്ജ ചൗധരി നൃത്തം ചെയ്യുന്ന ചിത്രം കണ്ട് സംസ്ഥന പോലീസ് വകുപ്പ് മേധാവികൾ ഞെട്ടിയിരിക്കുകയാണ്. ഗുരുതരപ്രശ്നം നടക്കുന്ന സമയത്ത് യു.പി പോലീസ് അധികാരികളുടെ നിരുത്തരവാദപരമായ സമീപനം ഇതിനോടകം തന്നെ ഏറെ ചർച്ചയായിട്ടുണ്ട്.
വാർത്തകളുടെ അടിസ്ഥനത്തിൽ ഡി.ഐ.ജി നിലഭ്ജ ചൗധരി സി.ആർ.പി.എഫിന്റെ 63-)ം ബറ്റാലിയത്തിന്റെ ആഘോഷത്തിൽ പങ്കെടുക്കാൻ പോയതാണെന്ന് പറയപ്പെടുന്നു. ‘തന്നെ അതിഥിയായ് വിളിച്ചിരുന്നതിന്റെ ഭാഗമായാണ് അഘോഷത്തിൽ പങ്കെടുത്തതെന്നും ഇതിൽ കൂടുതലൊന്നും തനിക്ക് പറയാനില്ലെന്നും’ അദ്ദേഹം സംഭവത്തെ കുറിച്ച് പ്രതികരിച്ചു. 17 കാരിയെ കൂട്ടബലാൽസംഘം ചെയ്തു കൊന്ന കേസിന്റെ അന്വേഷണ ഉദ്വോഗസ്ഥനാണ് നിലഭ്ജ ചൗധരി.
അതേസമയം, ഫൈസലാബാദ് ജില്ലാ മജിസ്ട്രേറ്റ് അനിൽ ധിഗ്ര ഈ സംഭവത്തെ നിസാരവത്കരിച്ച് നടത്തിയ പരാമർശം ഏറെ വിവാദമായിക്കഴിഞ്ഞു. ‘ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നത് കൊണ്ടാണ് ഇങ്ങനെയൊക്കെ സംഭവിച്ചതെന്നും ഇതിനെ ചുറ്റിപറ്റിയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും’ അദ്ദേഹം പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.