മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ഫീസ് ഈടാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം ട്രായ് തള്ളി
ന്യൂഡല്‍ഹി:മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് ഫീസ് ഈടാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം ട്രായ് തള്ളി. വാട്‌സ് ആപ്, വൈബര്‍, സ്‌കൈപ് തുടങ്ങിയ മെസേജിംഗ് ആപ്ലിക്കേഷനുകള്‍ വഴി മെസേജുകൾ അയക്കുന്നതിന് ഫീസ് ഈടാക്കണമെന്ന ആവശ്യമണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) തള്ളിയത്. പ്രതിവര്‍ഷം 5,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നതായി ടെലികോം കമ്പനികള്‍ ട്രായിയില്‍ പരാതി നല്‍കിയിരുന്നു.
വാട്‌സ് ആപ് അടക്കമുള്ള സൗജന്യ മെസേജിംഗ് ആപ്ലിക്കേഷന്റെ കടന്നുവരവോടെ മെസേജുകളുടേയും വോയ്‌സ് കോളുകളുടേയും എണ്ണത്തില്‍ ഗണ്യമായി കുറവുണ്ടായതായി ടെലികോം കമ്പനികളുടെ പരാതിയില്‍ പറയുന്നു. ടെലികോം കമ്പനികളുടെ വരുമാനത്തിന്റെ മൂന്നില്‍ ഒരുഭാഗം ലഭിക്കുന്നത് ഡാറ്റാ സര്‍വീസിലൂടെയാണ്.
അതിനാൽ ഡാറ്റാ സര്‍വീസിലൂടെ ടെലികോം കമ്പനികള്‍ക്ക് ഈ നഷ്ടം മറികടക്കാമെന്നാണ് ട്രായ് അറിയിക്കുന്നത്. അതിനാല്‍ തന്നെ കമ്പനികളുടെ പരാതിയില്‍ കഴമ്പില്ലെന്നും ട്രായ് വ്യക്തമാക്കി.