തീവണ്ടിക്ക് മുകളില്‍ കയറി മൊബൈല്‍ഫോണില്‍ സ്വന്തം ചിത്രം പകര്‍ത്തുന്നതിനിടെ വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു

single-img
12 August 2014

accident7തീവണ്ടിക്ക് മുകളില്‍ കയറി മൊബൈല്‍ഫോണില്‍ സ്വന്തം ചിത്രം പകര്‍ത്തുന്നതിനിടെ റെയില്‍വേ വൈദ്യുതലൈനില്‍നിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. കിഴക്കേചാത്തനൂര്‍ കൈപ്രംവളപ്പില്‍ മൊയ്തീന്റെ മകന്‍ ഷിഹാബുദ്ദീനാണ് (14) ചികിത്സയിലിരിക്കെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇന്നലെ വൈകീട്ട് മരിച്ചത്.

 

ചാത്തനൂര്‍ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷൊറണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്കുതീവണ്ടിക്ക് മുകളില്‍ കയറി മൊബൈലില്‍ സ്വന്തം ചിത്രമെടുക്കുന്നതിനിടെ 250 കിലോവാട്ട് ശക്തിയുള്ള വൈദ്യുതലൈനില്‍നിന്ന് ഷിഹാബുദ്ദീന് ഷോക്കേറ്റത്.

 

അപകടത്തെത്തുടര്‍ന്ന് ആദ്യം തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഷിഹാബുദ്ദീനെ പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഷോക്കടിച്ച് വസ്ത്രമടക്കം കത്തി പൊള്ളലേറ്റ ഷിഹാബുദ്ദീന്‍ ഗുരുതരമായ നിലയിലാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്.

 

നിര്‍ധനകുടുംബാംഗമായിരുന്നതിനാല്‍ നാട്ടുകാര്‍ പിരിവെടുത്താണ് ചികിത്സാച്ചെലവുകള്‍ വഹിച്ചിരുന്നത്. പാത്തുമ്മയാണ് മാതാവ്. സഹോദരിമാര്‍: ബല്‍ക്കീസ്, ബാഹിത്ത്.