സംസ്ഥാനത്ത് പുതിയ പ്ളസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിൽ സുതാര്യതയുണ്ടോയെന്ന് ഹൈക്കോടതി
സംസ്ഥാനത്ത് പുതിയ പ്ളസ് ടു സ്കൂളുകളും ബാച്ചുകളും അനുവദിച്ചതിൽ സുതാര്യതയുണ്ടോയെന്ന് ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. ഇക്കാര്യം പരിശോധിക്കേണ്ടതാണെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് . പ്ളസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കാത്തതിലും കോടതി അതൃപ്തി രേഖപ്പെടുത്തി.
ബുധനാഴ്ച മുഴുവൻ രേഖകളും ഹാജരാക്കാനും കോടതി അഡ്വക്കേറ്റ് ജനറലിനോട് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ടിന്മേൽ സ്വീകരിച്ച തുടർനടപടികൾ വ്യക്തമാക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മാനേജ്മെന്റുകൾ സമർപ്പിച്ച ഹർജിയിലെ ആരോപണങ്ങൾ ഓരോന്നായി പരിശോധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു.
എന്നാൽ പൊതുവായ മാനദണ്ഡങ്ങൾ പാലിച്ചാണോ പ്ളസ് ടു അനുവദിച്ചതെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. പ്ളസ് ടു അനുവദിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി.