പ്ളസ് ടു ബാച്ചുകൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിക്കുന്നവർ തെളിവ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി
പ്ളസ് ടു ബാച്ചുകൾ അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ആരോപിക്കുന്നവർ തെളിവ് ഹാജരാക്കണമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി . അഴിമതിക്ക് യാതൊരിടയും നൽകാത്ത തരത്തിലുള്ള പാക്കേജാണ് വിദ്യാഭ്യാസ വകുപ്പ് കൊണ്ടു വന്നത് എന്നും ഈ വിഷയത്തിൽ ഇപ്പോഴത്തെ തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം മന്ത്രിസഭാ യോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
അധിക ബാച്ച് ലഭിക്കാത്തവരാണ് അഴിമതി ആരോപണങ്ങൾ ഉന്നയിക്കുന്നത് എന്നും പ്ളസ് ടു അനുവദിച്ചതുമായി ബന്ധപ്പെട്ട് അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണ് ചെയ്യുന്നത് മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങൾ ഉണ്ടാക്കി നല്ല കാര്യങ്ങളെ ഇല്ലാതാക്കാനാണ് ചിലരുടെ ശ്രമം. സോളാർ തട്ടിപ്പിന്റെ പേരിൽ എത്ര ദിവസമാണ് വിവാദങ്ങൾ ഉണ്ടാക്കിയത്.
പിന്നീട് ജുഡീഷ്യൽ കമ്മിഷനെ നിയമിച്ചപ്പോൾ തെളിവ് നൽകാൻ ആരും എത്തിയില്ല. ഒടുവിൽ നിയമസഭയിൽ സർക്കാർ പറഞ്ഞ കാര്യവും പത്രങ്ങളിലെ റിപ്പോർട്ടുകളും അടിസ്ഥാനമാക്കി കമ്മിഷൻ അന്വേഷണം തുടങ്ങി. പ്ളസ് ടു അനുവദിച്ചതിൽ അഴിമതിയില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പോലും പറഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.