മൂന്നാം ടെസ്റ്റിൽ ഇംഗ്ലണ്ടിന് മികച്ച് തുടക്കം
ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് മികച്ച സ്‌കോറിലേക്ക്. മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഗ്യാരി ബലാന്‍സിന്റെ സെഞ്ച്വറിയുടെയും അലിസ്റ്റര്‍ കുക്കിന്റെ അര്‍ധസെഞ്ച്വറിയുടെയും മികവില്‍ ആദ്യ ദിനം ഇംഗ്ലണ്ട് 2 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് എടുത്തു.
കുക്ക് 95 റണ്‍സെടുത്ത് പുറത്തായപ്പോള്‍, ഗാരി ബാലന്‍സ് സെഞ്ചുറി കടന്നു.
ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. പ്രതീക്ഷിച്ചതു പോലെ സ്റ്റ്യുവര്‍ട്ട് ബിന്നിക്കു പകരം രോഹിത് ശര്‍മ ആദ്യ ഇലവനില്‍ ഉള്‍പ്പെട്ടു. പിന്നീട് മത്സരത്തലേന്ന് കാല്‍ക്കുഴയ്ക്കു പരുക്കേറ്റ ഇഷാന്തിനു പകരം പങ്കജ് സിങ് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ട് മൂന്നു മാറ്റങ്ങളുമായണ് ഇറങ്ങിയത്. മാറ്റ് പ്രയറിനു പകരം വിക്കറ്റ് കീപ്പറായി ജോസ് ബട്ലര്‍ വന്നു. ബെന്‍ സ്റ്റോക്സിനും ലിയാം പ്ലങ്കറ്റിനും പകരം ഓള്‍റൗണ്ടര്‍മാരായ ക്രിസ് വോക്സും ക്രിസ് ജോര്‍ഡനും എത്തി.
12ാം ഓവറില്‍ പങ്കജ് സിങ്ങിന്‍റെ പന്തില്‍നിന്നുള്ള ക്യാച്ച് മൂന്നാം സ്ലിപ്പില്‍ ജഡേജ വിട്ടുകളഞ്ഞു. തുടര്‍ന്നങ്ങോട്ട് ഫോമിലേക്ക് തിരിച്ചെത്തുകയായിരുന്നു കുക്ക്. 21ാം ഓവറില്‍ 59 പന്തില്‍ 26 റണ്‍സെടുത്ത റോബ്സണെ മുഹമ്മദ് ഷാമിയുടെ പന്തില്‍ ജഡേജ തന്നെയാണ് പിടിയിലൊതുക്കിയത്.
തുടര്‍ന്നെത്തിയ ഗാരി ബാലന്‍സ് ക്യാപ്റ്റനു പറ്റിയ പങ്കാളിയായി. പത്ത് ഇന്നിങ്സിനിടെ ആദ്യത്തെ അര്‍ധ സെഞ്ചുറിയാണ് കുക്ക് നേടിയത്. 2013 മേയ്ക്കു ശേഷമുള്ള ആദ്യ സെഞ്ചുറി വരുതിയിലാക്കാനുള്ള അവസരം അഞ്ച് റണ്‍സകലെ നഷ്ടപ്പെടുത്തി. ഒടുവിൽ കുക്കിനെ ജഡേജ എം.എസ്. ധോണിയുടെ കൈകളിലെത്തിച്ചു. 231 പന്തില്‍ ഒമ്പത് ഫോര്‍ ഉള്‍പ്പെട്ടതായിരുന്നു കുക്കിന്‍റെ ഇന്നിങ്സ്. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ പിറന്നത് 158 റണ്‍സ്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിലേതിനെ അപേക്ഷിച്ച്, ബൗളര്‍മാര്‍ക്ക് കാര്യമായ സഹായം ലഭിക്കാത്ത വിക്കറ്റാണ് സതാംപ്ടണില്‍ ഉള്ളത്.