ദിലീപും മഞ്ജുവാര്യരും സംയുക്തമായി വിവാഹമോചന ഹരജി നല്‍കാന്‍ ധാരണ
കൊച്ചി: ദിലീപും മഞ്ജുവാര്യരും എറണാകുളം കുടുംബകോടതിയില്‍ സംയുക്ത വിവാഹമോചന ഹരജി നല്‍കാന്‍ ധാരണയായി. ദിലീപും മഞ്ജുവും ഹാജരാകാത്തതിനാല്‍ കേസ് ആഗസ്റ്റ് 16 ലേക്ക് മാറ്റിവെച്ചു. ദിലീപ് നല്‍കിയ വിവാഹമോചന ഹരജി കോടതി ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് സംയുക്ത ഹരജി നല്‍കാന്‍ കോടതിക്ക് പുറത്ത് ഇരുവരുടെയും അഭിഭാഷകര്‍ ധാരണയിലെത്തിയത്.
അന്നേദിവസം സംയുക്ത വിവാഹമോചന ഹരജി ഇരുവരുടെയും അഭിഭാഷകര്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്നാണ് വിവരം. കൂടാതെ കൗണ്‍സിലിങ് പൂര്‍ത്തിയാകാത്തതിനാല്‍ 16ന് കേസ് പരിഗണിക്കുമ്പോള്‍ ഇരുവരെയും കൗണ്‍സിലിങ്ങിന് വിടുന്ന നടപടിയാണ് കോടതി സ്വീകരിക്കുക.
മഞ്ജുവാര്യരില്‍ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ജൂണ്‍ അഞ്ചിനാണ് ദിലീപ് കുടുംബകോടതിയില്‍ ഹരജി നല്‍കിയത്. ഹിന്ദുവിവാഹ നിയമത്തിലെ 13(1),1 എ വകുപ്പുകൾ പ്രകാരമാണ് ഹരജി. പങ്കാളിയിൽ നിന്നും ക്രൂരമായ മാനസികമായി പീഡനം അനുഭവിക്കേണ്ടി വരുന്നതിനാൽ വിവാഹമോചനം അനുവദിക്കണമെന്നാണ് ഈ വകുപ്പിൽ പറയുന്നത്. എറണാകുളം, തൃശൂര്‍ കോടതികളില്‍ കവിയറ്റ് ഹര്‍ജികളും ഒപ്പം നല്‍കിയിരുന്നു.