വിസ തട്ടിപ്പ് : ഗൾഫുകാരന്റെ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു
19 July 2014
വിദേശത്ത് ജോലി വാഗ്ദാനം നൽകി പണവും പാസ്പോർട്ടും കൈക്കലാക്കിയ കേസിൽ ഗൾഫുകാരന്റെ ഭാര്യയെ കൊല്ലം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. പുന്നത്തല നഗർ- 71ൽ വിമലരാജു ആണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് ജോർജ്ജ് സഹായരാജു സൗദി അറേബ്യയിലാണ്. ഇവരുടെ വീട്ടിൽ നിന്ന് 22 പാസ്പോർട്ടുകളും കമ്പ്യൂട്ടറുകളും പൊലീസ് കണ്ടെടുത്തു.
ഖത്തറിൽ ഡ്രൈവർ ജോലി തരപ്പെടുത്തി നൽകാമെന്ന് പറഞ്ഞ് തമിഴ്നാട് സ്വദേശി വിനോദ് ശേഖറിൽ നിന്ന് 25000 രൂപയും പാസ്പോർട്ടും ഇവർ വാങ്ങി. എന്നാൽ വിസ നൽകിയില്ല. പണം മടക്കിനൽകാൻ തയ്യാറാകാത്ത ഇവർ പാസ്പോർട്ട് മടക്കി നൽകണമെങ്കിൽ 45000 രൂപ കൂടി നൽകണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് വിനോദ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.