ഇനി ആരാച്ചാര്‍ ജോലി മോഹിപ്പിക്കും; ശമ്പളം 500 രൂപയില്‍ നിന്നും 2ലക്ഷം രൂപയാക്കി ഉയര്‍ത്തി

single-img
19 July 2014

hanging-ropeവെറും 500 രൂപയ്ക്ക് കുറ്റവാളിയാണെങ്കിലും ഒരാളുടെ ജീവനെടുക്കേണ്ട ഗതികേട് ഇനി ആരാച്ചാര്‍മാര്‍ക്കില്ല. ജയില്‍ചട്ടത്തില്‍ ആരാച്ചാരുടെ പ്രതിഫലം രണ്ടു ലക്ഷം രൂപയാക്കി ഉയര്‍ത്തി മാറ്റം വരുത്തിയതോടെ ആരാച്ചാര്‍മാരെ കിട്ടാന്‍ ഇനി ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് അധികൃതരുടെ പ്രതീക്ഷ. 1992 മാര്‍ച്ചില്‍ റിപ്പര്‍ ചന്ദ്രനെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തൂക്കിലേറ്റിയതാണ് ഏറ്റവും ഒടുവില്‍ നടപ്പാക്കിയ വധശിക്ഷ. എടക്കാട് സ്വദേശിയാണ് ജയില്‍ അധികൃതരുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അന്ന് ശിക്ഷ നടപ്പാക്കാന്‍ മുന്നോട്ടുവന്നത്.

പ്രതിഫലത്തെപ്പറ്റി അധികൃതര്‍ വിശദീകരിക്കുന്നത് ഇങ്ങനെ: ഒരാളെ തൂക്കിലേറ്റാനാണ് രണ്ടു ലക്ഷം രൂപ പ്രതിഫലം നല്‍കുന്നത്. ഒരാള്‍ക്ക് തനിയെയോ സംഘമായോ ഇത് ഏറ്റെടുക്കാം. കൂലി എല്ലാവര്‍ക്കും തുല്യമായി വീതിച്ചു നല്‍കും. ഇത്തരത്തില്‍ നല്‍കുന്ന തുക ജയില്‍ ഓഡിറ്റിനു വിധേയമാക്കില്ല. ഇനി ജയില്‍ ജീവനക്കാര്‍ തന്നെ ഈ ദൗത്യം ഏറ്റെടുത്താലും അവര്‍ക്കും കിട്ടും രണ്ടു ലക്ഷം രൂപ.

പുതിയ ചട്ടപ്രകാരം തൂക്കിലേറ്റുന്ന കയറിലും പരിഷ്‌കാരം വരുത്തിയിട്ടുണ്ട്. മുന്‍പ് ഒരേ കയറായിരുന്നു എല്ലാവര്‍ക്കും ഉപയോഗിച്ചിരുന്നത്. ഇനി ഓരോരുത്തര്‍ക്കൂം ശരീരഭാരത്തിന് അനുസരിച്ച് പരുത്തിയില്‍ പ്രത്യേകമായി തയ്യാറാക്കുന്ന കൊലക്കയറായിരിക്കും ഉപയോഗിക്കുക. മുന്‍പ് മരണം സ്ഥിരീകരിച്ചയുടന്‍ കുറ്റവാളിയെ തൂക്കികയറില്‍ നിന്ന് അഴിക്കണമെന്നായിരുന്നു ചട്ടം. എന്നാല്‍ ഇനി മുതല്‍ കുറ്റവാളി ഒരു മണിക്കൂര്‍ തൂക്കുകയറില്‍ തൂങ്ങിനില്‍ക്കണം. മൃതദേഹം ബന്ധുക്കര്‍ ഏറ്റുവാങ്ങിയില്ലെങ്കില്‍ ജയില്‍ വളപ്പില്‍ തന്നെ സംസ്‌കരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.