ഇരുപതു വര്‍ഷത്തിനു ശേഷം ഫിഫ റാങ്കിംഗില്‍ ജർമ്മനി ഒന്നാമത്
സൂറിച്ച്: 24 വർഷത്തിന് ശേഷം ലോകകിരീടം നേടിയ ജർമ്മനി ഇരുപതു വര്‍ഷത്തിനു ശേഷം ഫിഫ റാങ്കിംഗില്‍ ഒന്നാമതെത്തി. പുതുതായി ഫിഫ പുറത്തിറക്കിയ റാങ്കിംഗില്‍ ജര്‍മനിയാണ് ഒന്നാം സ്‌ഥാനത്ത്. 2011 ഒക്‌ടോബര്‍ മുതല്‍ ഒന്നാം സ്‌ഥാനത്തുണ്ടായിരുന്ന മുന്‍ ലോകചാമ്പ്യന്മാരായ സ്‌പെയിന്‍ എട്ടാം സ്‌ഥാനത്തെത്തി.
ഈ ലോകകപ്പിലെ റണ്ണറപ്പുകളായ അര്‍ജന്റീനയാണ് റാങ്കിംഗില്‍ രണ്ടാമത്. ലോകകപ്പിന്റെ ലൂസേഴ്‌സ് ഫൈനല്‍ ജയിച്ച ഹോളണ്ട് റാങ്കിംഗില്‍ മൂന്നാമതെത്തി. ബ്രസീല്‍ റാങ്കിംഗില്‍ ഏഴാമതാണ്. കൊളംബിയ(4), ബെല്‍ജിയം (5) ഉറുഗ്വായ് (6) എന്നിവര്‍ റാങ്കിങ്ങില്‍ മുന്നേറ്റം നടത്തിയപ്പോള്‍ സ്വിറ്റ്‌സര്‍ലണ്ട് ഒന്‍പതാം സ്‌ഥാനത്തേയ്‌ക്കും പോര്‍ച്ചുഗല്‍ പതിനൊന്നും സ്‌ഥാനത്തേയ്‌ക്കും ഇറ്റലി പതിനാലാം സ്‌ഥാനത്തേയ്‌ക്കും പിന്തള്ളപ്പെട്ടു.
ഇംഗ്ലണ്ട് ഇരുപതാമതായി. മൂന്നു സ്‌ഥാനം മെച്ചപ്പെടുത്തിയ ഇന്ത്യ ഇപ്പോള്‍ 151-ാം സ്‌ഥാനത്താണ്. ഏഷ്യയില്‍ 27ാം സ്‌ഥാനമാണ് ഇന്ത്യയ്‌ക്ക്.