സംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ ആഞ്ഞടിച്ച് വീക്ഷണം

single-img
17 July 2014

veekshanam logoസംസ്ഥാന വിദ്യാഭ്യാസ വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് മുഖപത്രം.വടക്കന്‍ ജില്ലകളില്‍ മാത്രം സ്‌കൂളുകള്‍ തുടങ്ങാനുള്ള വ്യഗ്രതയെ സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ലെന്ന് മുഖപ്രസംഗത്തില്‍ വീക്ഷണം പറയുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത നടപടികളാല്‍ വിദ്യാഭ്യാസ വകുപ്പ് കുത്തഴിഞ്ഞതായും വീക്ഷണം കുറ്റപ്പെടുത്തുന്നു

ഈ ഈജിയന്‍ തൊഴുത്ത് വൃത്തിയാക്കിയേ പറ്റൂ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിലാണ് പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ച നിലപാടുകളെ കോൺഗ്രസ് മുഖപത്രം വിമര്‍ശിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തെ കലുഷിതമാക്കുന്നത് വ്യക്തിതാല്‍പര്യങ്ങളും രാഷ്ട്രീയലക്ഷ്യവുമാണെന്നും പത്രം വിമര്‍ശിക്കുന്നു.പുതിയ പ്ലസ് ടു ബാച്ചുകളും സ്‌കൂളുകളും തുടങ്ങാനുള്ള ഉത്തരവ് കിട്ടാനാണോ കേസ് നടത്തിയതെന്നും വീക്ഷണം മുഖപ്രസംഗത്തിലൂടെ പരിഹസിക്കുന്നു

 

 

[highlight bgcolor=”#dd3333″ txtcolor=”#000000″]വീക്ഷണം മുഖപ്രസംഗത്തിന്റെ പൂർണ്ണരൂപം[/highlight]

[quote arrow=”yes”]

ഈ ഈജീയന്‍ തൊഴുത്ത് വൃത്തിയാക്കിയേ പറ്റൂ

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ മറ്റേതൊരു സംസ്ഥാനത്തേക്കാളും മുന്നിലെത്തിയവര്‍ എന്ന് അഭിമാനിക്കുന്നവരാണ് കേരളീയര്‍. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഈ പെരുമ നിലനിര്‍ത്തിപ്പോരാന്‍ നമുക്ക് കഴിയാറുണ്ട്. ദൗര്‍ഭാഗ്യവശാല്‍ ഇന്ന് ആ സ്ഥിതിക്ക് ഭംഗം വന്നുകൊണ്ടിരിക്കുന്നു. ദീര്‍ഘവീക്ഷണമില്ലാത്തതും പരസ്പര ബന്ധമില്ലാത്തതുമായ പല നടപടികളും കാരണം വിദ്യാഭ്യാസ വകുപ്പ് ആകമാനം കുത്തഴിഞ്ഞിരിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്ലാത്ത 148 പഞ്ചായത്തുകളില്‍ ഈ അധ്യായന വര്‍ഷം തന്നെ പുതിയ സ്‌കൂളുകള്‍ ആരംഭിക്കണമെന്ന് കഴിഞ്ഞയാഴ്ച ഹൈകോടതി ഉത്തരവിട്ടു.
സര്‍ക്കാര്‍ ഈ കാര്യത്തില്‍ നയപരമായ തീരമാനമാണെടുക്കുന്നതെന്നും, സാമ്പത്തിക ബുദ്ധിമുട്ടാണ് പുതിയ സ്‌കൂളുകള്‍ അനുവദിക്കാതിരിക്കുന്നതിന് കാരണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിക്കുകയുണ്ടായി. സാമ്പത്തിക പരാധീനത തീരുമ്പോള്‍ പുതിയ സ്‌കൂളുകള്‍ പരിഗണിക്കാമെന്നുള്ള സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല. പൊതു വിദ്യാഭ്യാസരംഗത്ത് സംസ്ഥാനത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് 64,252 പ്ലസ്‌വണ്‍ സീറ്റുകള്‍ ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുന്നു എന്നാണ് പ്രസിദ്ധപ്പെടുത്തിയ കണക്കുകളില്‍ നിന്നും മനസ്സിലാകുന്നത്. കേരളത്തില്‍ കുട്ടികളുടെ എണ്ണം വര്‍ഷാവര്‍ഷം കുറഞ്ഞുവരുകയാണെന്ന വസ്തുത ഒരു യാഥാര്‍ത്ഥ്യമാണ്.
2020 ആകുമ്പോള്‍ മൂന്നരലക്ഷം കുട്ടികളായി പ്ലസ് വണ്‍ കുറയും എന്നാണ് കണക്ക്. ഈ വിവരങ്ങളെല്ലാം വ്യക്തമായി കോടതിയെ അറിയിക്കുന്നതില്‍ ഗവണ്‍മെന്റ് വിജയിച്ചിട്ടുണ്ടോ എന്നത് സംശയമാണ്. കോടതിയില്‍ നിന്ന് പുതിയ ബാച്ചുകളും സ്‌കൂളുകളും തുടങ്ങാന്‍ ഉത്തരവ് കിട്ടാന്‍ വേണ്ടിയിട്ടാണോ ഈ കേസ് നടത്തിയതെന്നുവരെ സംശയം തോന്നുന്നു. സ്‌കൂള്‍ തുടങ്ങുന്നതിന്റെ പേരില്‍ 800 കോടി രൂപയാണ് അധികബാധ്യതയായി ധനവകുപ്പ് എടുത്തു കാട്ടുന്നത്. പുതിയ സ്‌കൂളുകളും ബാച്ചുകളും തുടങ്ങേണ്ടത് എറണാകുളത്തിനു വടക്കുള്ള ജില്ലകളിലാണ് എന്നുള്ള നിര്‍ദ്ദേശം ഈ പുതിയ ബാച്ചുകളും സ്‌കൂളുകളും തുടങ്ങുന്നതിനുള്ള വ്യഗ്രതയ്ക്ക് മറ്റു ചില മാനങ്ങള്‍കൂടി ഉണ്ടായിട്ടുണ്ടോ എന്ന് സംശയിച്ചാല്‍ കുറ്റപ്പെടുത്തേണ്ട കാര്യമില്ല.
സ്‌കൂളുകള്‍ തുറന്നിട്ട് ഒന്നരമാസം പിന്നിട്ടിട്ടും എയിഡഡ്, സര്‍ക്കാര്‍ സ്‌കൂള്‍ മേഖലയില്‍ അസ്വസ്ഥത വ്യാപകമാണ്. പാഠപുസ്തകങ്ങള്‍ ഇനിയും പലയിടത്തും എത്തിയിട്ടില്ല. എട്ട് സര്‍ക്കാര്‍ പ്രസുകള്‍ ഉണ്ടായിട്ടും സ്വകാര്യ പ്രസുകളെ പാഠപുസ്തക അച്ചടിക്ക് ആശ്രയിക്കുന്നുവെന്നത് ആരോപണ വിധേയമാകുന്ന കാര്യങ്ങളാണ്. പാഠപുസ്തകങ്ങള്‍ എന്ന് പൂര്‍ണ്ണമായി ലഭിക്കുമെന്ന് പറയാനും അധികൃതര്‍ തയ്യാറാകുന്നില്ല. കുട്ടികളുടെ യൂണിഫോമിന്റെ കാര്യത്തില്‍ കഴിഞ്ഞവര്‍ഷത്തെ അവ്യക്തത ഇപ്പോഴും തുടരുകയാണ്. ഓരോ സ്‌കൂളുകള്‍ക്കും യൂണിഫോം അവരവര്‍ക്ക് തെരഞ്ഞെടുക്കാം എന്നതാണ് നിലവിലെ നിയമം എന്നാണ് മനസ്സിലാക്കുന്നത്. അതിന് ഒരു തീര്‍ച്ചയും മൂര്‍ച്ചയും ഉണ്ടാകുന്നില്ല. ഉച്ചഭക്ഷണ പരിപാടിയും പോഷകാഹാര വിതരണവുമൊക്കെ ഫലപ്രദമായിട്ടാണോ നടക്കുന്നതെന്ന കാര്യത്തിലും ആര്‍ക്കും ഒരു രൂപവുമില്ല.
സര്‍വ്വശിക്ഷാ അഭിയാനിലൂടെ ഈ അധ്യയനവര്‍ഷം സംസ്ഥാനത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് 436.81 കോടി രൂപയാണ് ചിലവഴിക്കുന്നത്. ഇതില്‍ 429.81 കോടി രൂപ കേന്ദ്രസഹായമാണ്. 7 കോടി രൂപ മാത്രമാണ് സംസ്ഥാന ബജറ്റ് വിഹിതം. രണ്ടുമുതല്‍ എട്ടുവരെ ക്ലാസുകളിലെ സൗജന്യ പാഠപുസ്തക വിതരണത്തിന് എസ്എസ്എ ഫണ്ടില്‍നിന്ന് 88.82 കോടി രൂപയാണ് ലഭിക്കുന്നത്. ഇത്രയെല്ലാം കിട്ടിയിട്ടും കുട്ടികളുടെ യൂണിഫോമിന്റെ കാര്യത്തിലും ഉച്ചഭക്ഷണത്തിന്റെ കാര്യത്തിലും തീരുമാനമില്ലായ്മ നിലനില്‍ക്കുന്നത് ഖേദകരമാണ്. ഈവര്‍ഷം ഓരോ സ്‌കൂളിനും നേരിട്ട് യൂണിഫോം വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. എങ്കിലും എയിഡഡ് സ്‌കൂളുകളിലെ യൂണിഫോം വിതരണ കാര്യത്തില്‍ ആശയകുഴപ്പം നിലനില്‍ക്കുകയാണ്. കാരണം കഴിഞ്ഞതവണ യൂണിഫോമിനുള്ള ഫണ്ട് നല്‍കിയത് സംസ്ഥാന ഗവണ്‍മെന്റാണ്. കേന്ദ്രസര്‍ക്കാര്‍ സര്‍വ്വശിക്ഷാ അഭിയാന്‍ ഫണ്ടില്‍ നിന്നും നല്‍കുന്ന തുക സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ കുട്ടികളുടെ യൂണിഫോമിന് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിബന്ധന. ഇതും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.
ഇതിനേക്കാളേറെ ഗുരുതരമായ പ്രതിസന്ധിയാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ നടമാടുന്നത്. പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ നിയമസഭയില്‍ ഒച്ചപ്പാടുണ്ടാക്കിയത് ശ്രദ്ധിക്കണം. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലെ ടൈംടേബിള്‍ പരിഷ്‌കാരവും വ്യാപകമായ പരാതിക്ക് ഇടയാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് കുട്ടികള്‍ പ്രവേശനം കിട്ടാതെ ഉഴലുകയാണ്. ഏകജാലക സംവിധാനം പാളിപ്പോകുന്നു എന്ന തോന്നലാണ് ഉണ്ടായിരിക്കുന്നത്. ആ സംവിധാനത്തിലൂടെ അകലെയുള്ള വിദ്യാലയങ്ങള്‍ തേടിപ്പോകേണ്ട ഗതികേടാണ് പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉണ്ടാകുന്നത്. ബുദ്ധിമുട്ടുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കൂടിയാലോചനകളിലൂടെ പരിഹരിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിലാണ് നിയമസഭയില്‍ ഈ പ്രശ്‌നം അവസാനിപ്പിച്ചത്.
ആദ്യം സൂചിപ്പിച്ചതുപോലെ പൊതുവിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞുവരുന്നത് ഗൗരവമായി കാണണം. 2013-14 കണക്കനുസരിച്ച് 3744 സ്‌കൂളുകളാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ 1934 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളും 1830 സ്‌കൂളുകള്‍ എയിഡഡ് മേഖലയിലുമാണ്. ഒരു ക്ലാസില്‍ ശരാശരി 25 കുട്ടികളില്‍ താഴെയുള്ള സ്‌കൂളുകളെയാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്നതായി കണക്കാക്കുന്നത്. ഒരു കുട്ടിപോലും ഇല്ലാത്ത എല്‍പി സ്‌കൂളുകള്‍വരെ കേരളത്തിലുണ്ട്. 12000ത്തോളം അധ്യാപക തസ്തികകളാണ് കേരളത്തില്‍ അധികമായിട്ടുള്ളത്. ഇതിനെക്കുറിച്ച് ഗൗരമായി ചിന്തിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തയ്യാറാകുന്നില്ല.
ഇതിനെല്ലാമുപരിയാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആരോഗ്യപരിപാല രംഗത്തെ വീഴ്ചകള്‍.
എറണാകുളം ജില്ലയില്‍ മാത്രം 718 വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നടത്തുവാനുള്ള സൗകര്യങ്ങള്‍ കുറവാണെന്നാണ് കണക്കുകള്‍ കാണിച്ചിട്ടുള്ളത്. ഒരു അണ്‍ എയിഡഡ് സ്‌കൂളില്‍ കക്കൂസിനോടു തൊട്ടുചേര്‍ന്നുള്ള മുറിയിലാണ് ഉച്ചഭക്ഷണം പാകം ചെയ്യുന്ന അടുക്കള പ്രവര്‍ത്തിക്കുന്നത്. ഞെട്ടിപ്പിക്കുന്ന വിവരങ്ങളെല്ലാം ഇതെല്ലാം.രാഷ്ട്രീയ ലക്ഷ്യവും വ്യക്തിതാല്പര്യങ്ങളും മുന്നില്‍വച്ചുകൊണ്ടുള്ള പ്രശ്‌ന പരിഹാര പരിശ്രമങ്ങളാണ് വിദ്യാഭ്യാസരംഗത്തെ ഇത്രയും കലുഷിതമാക്കുന്നതും വിവാദചുഴിയിലെത്തിക്കുന്നതും. അതൊഴിവാക്കി കേരളത്തിന്റെ കാലങ്ങളായി നിലനില്‍ക്കുന്ന സല്‍പ്പേരിന് കോട്ടംതട്ടാതെ ഈ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. എല്ലാവരും കൂടി പരിശ്രമിച്ച് ഈ ഈജീയന്‍ തൊഴുത്ത് ശുദ്ധിയാക്കാന്‍ കഴിയണം.

[/quote]