തടവുകാര്‍ക്ക് ഇനി മുതൽ വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാം
ജയിലിലെ ഗോതമ്പുണ്ട മറഞ്ഞിട്ട് കാലങ്ങളായെങ്കിലും തടവുകാര്‍ക്ക് അത്രമെച്ചമൊന്നുമല്ലായിരുന്നു അവിടുത്തെ ആഹാരം. പക്ഷേ ആ വിഷമം മാറാന്‍ പോകുന്നു. സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് ഇനിമുതല്‍ ജയിലില്‍ വിഭവസമൃദ്ധമായ ആഹാരമാണ് നല്‍കാന്‍ പോകുന്നത്.
പ്രഭാതഭക്ഷണമായി ഇനിമുതല്‍ ഇഡലി, ദോശ, ഉപ്പുമാവ് ിവയിലേതെങ്കിലുമായിരിക്കും. ആഴ്ചയില്‍ മൂന്നു ദിവസം ചപ്പാത്തിയും കടലക്കറിയും നല്‍കും. കൂടാതെ നേന്ത്രപ്പഴവും അതല്ലെങ്കില്‍ മറ്റേതെങ്കിലും വാഴപ്പഴവും ഉണ്ടാകും.
മാങ്ങ, നാരങ്ങ, നെല്ലിക്ക തുടങ്ങിയ അച്ചാറുകളും സാമ്പാറും തൈരും, അവിയല്‍, എരിശ്ശേരി, പുളിശ്ശേരി, തോരന്‍ ഇവചേര്‍ന്നതായിരിക്കും ഉച്ചയ്ക്ക് നല്‍കുന്ന ഭക്ഷണം. ആഴ്ചയില്‍ ഒരുദിവസം തടവുകാരുടെ ആരോഗ്യ സംരക്ഷണത്തിനായി പോഷകസമൃദ്ധമായ ചെറുപയര്‍ കറിയും രണ്ടു ദിവസങ്ങളില്‍ മീന്‍ കറിയും ശനിയാഴ്ച മുട്ടക്കറിയും ഞായറാഴ്ച മട്ടന്‍കറിയും നല്‍കും. ഊണിനൊപ്പം ദഹനം എളുപ്പമാക്കാന്‍ രസവും ഉണ്ടാകും.
വൈകുന്നേരങ്ങളില്‍ ചായയും ചെറുകടിയുമുണ്ടാകും. അത്താഴവും ഇനിമുതല്‍ വിഭവസമൃദ്ധമാകും.
ഇതൊന്നുമല്ലാതെ ഇനിമുതല്‍ ഓണം, റംസാന്‍, വിഷു, ക്രിസ്തുമസ്, ഗാന്ധിജയന്തി തുടങ്ങിയ വിശേഷദിവസങ്ങളില്‍ സ്‌പെഷ്യല്‍ സദ്യയുണ്ടാകും.