എയിംസിനായുള്ള സംസ്ഥാനത്തിന്റെ നിര്‍ദേശം കേന്ദ്ര സർക്കാരിന് നല്‍കിയില്ല
എയിംസിനായുള്ള സംസ്ഥാനത്തിന്റെ നിര്‍ദേശം തിങ്കളാഴ്ചയും കേന്ദ്ര സർക്കാരിന് നല്‍കിയില്ല. ഈ മാസം 19ന് മുന്‍പായി നാല് നിര്‍ദേശങ്ങള്‍ നല്‍കാനാണ് കേന്ദ്രം നേരത്തെ ആവശ്യപ്പെട്ടത്.
എന്നാല്‍ പതിനാറ് സ്ഥലങ്ങളുടെ നിര്‍ദേശമാണ് സംസ്ഥാന സര്‍ക്കാറിന് ലഭിച്ചത്. ഇതില്‍ നാല് സ്ഥലങ്ങള്‍ മാത്രമായി പരിഗണിക്കാന്‍ കഴിയാത്തതാണ് സര്‍ക്കാറിനെ നിലവിൽ വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്.
എയിംസിന് ഏറ്റവും കൂടുതല്‍ സാധ്യത കല്പിക്കുന്ന തലസ്ഥാന ജില്ലയില്‍ നിന്ന് തന്നെ ആറ് സ്ഥലങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്. തിരുവനന്തപുരം ജില്ലയ്ക്ക് പുറമെ സാധ്യതകല്പിക്കുന്നത് കൊച്ചി, കോഴിക്കോട്, കോട്ടയം എന്നിവിടങ്ങള്‍ക്കാണ്.
കൊച്ചിയില്‍ കളമശ്ശേരി എച്ച.എം.ടിയിലെ സ്ഥലമാണ് പരിഗണിക്കുന്നത്. കോഴിക്കോട്ട് മാവൂര്‍ റയോണ്‍സിന്റെയും കിനാലൂരിലെയും സ്ഥലമാണ് പരിഗണിക്കുന്നത്. കോട്ടയത്ത് മെഡിക്കല്‍ കോളേജിന്റെ സ്ഥലമാണ് നിര്‍ദേശമായി ലഭിച്ചത്.