മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരൻ ഹഫീസ് സയിദുമായി ബാബ രാംദേവിന്റെ അനുയായിയുടെ കൂടിക്കാഴ്ച;പാർലമെന്റിൽ ബഹളം
യോഗ ഗുരു ബാബ രാംദേവിന്റെ അടുത്ത സുഹൃത്തും അനുയായിയുമായ വേദ് പ്രതാപ് വൈദിക് മുംബയ് ഭീകരാക്രമണ കേസിന്റെ സൂത്രധാരനും ലഷ്‌ക്കര്‍ ഇ തയ്‌ബ സ്‌ഥാപകനും ജമാത്ത് ഊദ് ദവാ തലവന്‍ ഹഫീസ് സയീദുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പേരിൽ പാർലമെന്റിൽ ബഹളം.രാജ്യസഭയിൽ കോൺഗ്രസാണു വിഷയം ഉന്നയിച്ചത്.
ഫ്രീലാൻസ് പത്രപ്രവർത്തകൻ കൂടിയായ വേദ് പ്രതാപ് വൈദികിന്റെ നടപടിയിൽ ഗവണമെന്റിനു ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ് ലി പറഞ്ഞു.
ലാഹോറിൽ ജൂലായ് രണ്ടിനായിരുന്നു കൂടിക്കാഴ്ച. പീസ് റിസർച്ച് ഇൻസ്റ്റ്റ്റിറ്റ്യൂട്ടിന്റെ ക്ഷണപ്രകാരമാണ് മറ്റു മാദ്ധ്യമ പ്രവർത്തകർക്കും രാഷ്ട്രീയക്കാർക്കുമൊപ്പം വൈദിക് സയിദുമായി ചർച്ച നടത്തിയത്.
കൂടിക്കാഴ്ചയ്ക്കെതിരെ കോൺഗ്രസ് ജനറൽ സെക്രട്ടറി ദ്വിഗ്‌വിജയ് സിംഗ് രംഗത്തെത്തി. എൻ.ഡി.എ സർക്കാരിന്റെ പ്രതിനിധി ആയാണോ അതല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിനിധി ആയാണോ വൈദിക് സയിദിനെ കണ്ടതെന്ന് സിംഗ് ചോദിച്ചു.
അതേസമയം മോദി പാകിസ്ഥാൻ സന്ദർശിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ സയിദ് സ്വാഗതം ചെയ്തുവെന്ന് ഹഫീസ് സയിദുമായി കൂടിക്കാഴ്ച നടത്തിയ വൈദിക് പറഞ്ഞു.