മെട്രോ റെയിൽ നിർമ്മാണത്തിന്റെ ഭാഗമായുള്ള ആദ്യ കോൺക്രീറ്റ് ഗർഡർ സ്ഥാപിച്ചു
മെട്രോ റെയിൽ നിർമ്മാണത്തിന്റെ ഭാഗമായുള്ള ആദ്യ കോൺക്രീറ്റ് ഗർഡർ വെള്ളിയാഴ്ച്ച അർദ്ധരാത്രി ആലുവ പുളിഞ്ചോട്ടിൽ സ്ഥാപിച്ചു. റോഡിൽ നിർമ്മിച്ചിട്ടുള്ള കോൺക്രീറ്റ് തൂണുകൾക്ക് മുകളിൽ കൂറ്റൻ ക്രെയിനുകളുടെ സഹായത്തോടെയാണ് ഗർഡറുകൾ സ്ഥാപിച്ചത്.
മെട്രോ നിർമ്മാണത്തിനായി രണ്ട് ആകൃതിയിലുള്ള ഗർഡറുകളാണ് ഉള്ളത്. യു വും, ഐ യും. യു ആകൃതിയിലുള്ള ഗർഡറുകളാണ് ആലുവയിൽ സ്ഥാപിക്കുന്നത്. പുളിഞ്ചോട് സ്ഥാപിച്ച ഗർഡറിന് 25 മീറ്റർ നീളമുണ്ട്. 5.2 മീറ്റർ വീതിയും 160 ടൺ ഭാരവും ഇതിനുണ്ട്.
നേരത്തെ എറണാകുളം നോർത്ത് മേൽപ്പാലത്തിനു മുകളിൽ ഉരുക്ക് ഗർഡറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇതാദ്യമായാണ് പൂർണ രൂപത്തിലുള്ള കോൺക്രീറ്റ് ഗർഡറുകൾ സ്ഥാപിച്ചത്. കളമശ്ശേരിയിലുള്ള നിർമ്മാണ ശാലയിൽ നിന്ന് ട്രെയിലറിലാണ് ഇത് പുളിഞ്ചോടിലെത്തിച്ചത്. രണ്ടു തൂണുകളെ ബന്ധിപ്പിച്ചുകൊണ്ടു ഇരു ദിശകളിലേക്കുമുള്ള ഗതാഗതം സാധ്യമാക്കുന്നതിനായി രണ്ട് ഗർഡറുകളാണ് സ്ഥാപിക്കുക.