ഞങ്ങളെ ജയിപ്പിക്കൂ പകരം സ്ത്രീകളെ തരാം; ഹരിയാനയിലെ ബി.ജെ.പി നേതാവിന്റെ വാഗ്ദാനം വിവാദമായി

single-img
8 July 2014

dhankar-story_650_070614010517ഹരിയാനയില്‍ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാല്‍ ബീഹാറില്‍ നിന്നും പെണ്‍കുട്ടികളെ നല്‍കാമെന്ന ബി.ജെ.പി നേതാവിന്റെ പ്രസ്ഥാവന വിവാദമായി. ബിജെപിയുടെ മുതിര്‍ന്ന നേതാവും നാഷണല്‍ കിസാന്‍ മോര്‍ച്ച പ്രസിഡന്റുമായ ഒ പി ധന്‍കറാണ് വിവാദ പരാമര്‍ശം നടത്തിയിരിക്കുന്നത്.

ശനിയാഴ്ച നിര്‍വാണയില്‍ നടന്ന കിസാന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന പുറത്തു വന്നത്. പെണ്‍ ദാരിദ്ര്യം അനുഭവിക്കുന്ന സംസ്ഥാനമാണ് ഹരിയാന. ജനങ്ങള്‍ ബിജെപിയെ സംസ്ഥാനത്തിന്റെ ഭരണം ഏല്‍പ്പിച്ചാല്‍ ബീഹാറില്‍ നിന്നും പെണ്ണുങ്ങളെ എത്തിച്ചാണെങ്കിലും ഹരിയാനയിലെ മുഴുവന്‍ ആണുങ്ങള്‍ക്കും വിവാഹം ഉറപ്പാക്കുമെന്നാണ് അദ്ദേഹം തന്റെ പ്രസ്താവനയിലൂടെ സൂചിപ്പിച്ചത്.

ഹരിയാനയിലെ സ്ത്രീ പുരുഷ അനുപാതത്തെ മുന്‍ നിര്‍ത്തിയാണ് ധന്‍കര്‍ പരാമര്‍ശം നടത്തിയതെങ്കിലും പ്രസ്തുത പരാമര്‍ശം പൂര്‍വ്വാഞ്ചല്‍ മേഖലയിലെ ആള്‍ക്കാരെ ചൊടിപ്പിക്കുകയും ധന്‍കര്‍ പരസ്യമായി മാപ്പു പറയണമെന്നും ആവശ്യപ്പെട്ട് അവര്‍ രംഗത്ത് വരികയും ചെയ്തിരിക്കുകയാണ്. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് ധന്‍കര്‍ പറഞ്ഞു. ബീഹാറില്‍ നിന്നും താന്‍ പെണ്‍കുട്ടികളെ കൊണ്ടുത്തരുമെന്ന രീതിയിലാണ് വാര്‍ത്ത വന്നതെന്ന് അദ്ദേഹം പറഞ്ഞു.

ബീഹാറിലെ പെണ്‍കുട്ടികള്‍ക്ക് നല്ല ജീവിതം കിട്ടുന്നതിനും ഹരിയാനയിലെ ദാരിദ്ര്യം ഇല്ലാതാക്കുന്നതിനും വിവാഹം നിയമാനുസൃതമായി നടത്തണമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹരിയാനയില്‍ 2011 ലെ സെന്‍സസ് പ്രകാരം 1000 ആണുങ്ങള്‍ക്ക് 879 പെണ്ണുങ്ങള്‍ മാത്രമാണുള്ളത്.