സ്വകാര്യവത്കരണത്തിന് ഊന്നല്‍ നൽകിയും നിരക്ക് വര്‍ധവിനെ ന്യായീകരിച്ചും റെയില്‍ ബജറ്റ്;ബുള്ളറ്റ് ട്രെയിനുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാക്കും
റെയില്‍വെയില്‍ നേരിട്ടുള്ള വിദേശനിക്ഷേപവും സ്വകാര്യപങ്കാളിത്തവും ഉറപ്പാക്കി മോദി സര്‍ക്കാരിന്റെ ആദ്യ റെയില്‍ ബജറ്റ് അവതരിപ്പിച്ചു. യാത്രാ, ചരക്ക് കൂലികള്‍ വര്‍ധിപ്പിക്കേണ്ട സാഹചര്യം അനിവാര്യമായിരുന്നെന്ന് ഗൗഡ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. സ്ത്രീസുരക്ഷക്ക് മുന്‍ഗണന നല്‍കുമെന്നും ഇതിനായി 4000 പുതിയ വനിതാ കോണ്‍സ്റ്റബിള്‍മാരെ നിയോഗിക്കുമെന്നും ഗൗഡ പറഞ്ഞു.
ബജറ്റില്‍ 10 അതിവേഗ തീവണ്ടികളും ഒരു ബുള്ളറ്റ് ട്രെയിനും പ്രഖ്യാപിച്ചു. മുംബൈ-അഹമ്മദബാദ് റൂട്ടിലായിരിക്കും രാജ്യത്ത് ആദ്യമായി ബുള്ളറ്റ് ട്രെയിന്‍ ഓടുകയെന്ന് റെയില്‍വെ മന്ത്രി സദാനന്ദഗൗഡ മോദി സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു.
പുതിയ പദ്ധതികളില്‍ പ്രധാനപ്പെട്ടത്. ആറ് പ്രീമിയം ട്രെയ്നുകള്‍, ആറ് എ.സി ട്രെയ്നുകള്‍, ഒമ്പത് അതിവേഗ ട്രെയ്നുകള്‍, 27 എക്സ് പ്രസ് ട്രെയ്നുകള്‍ പ്രതിവാര ട്രെയ്നുകളും പുതിയതായി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ എട്ട് പാസഞ്ചറും രണ്ട് മെമുവും അഞ്ച് ഡെമുവും ഉള്‍പ്പെടുന്നു.
ജനപ്രിയ പദ്ധതികളും കെടുകാര്യസ്ഥതയും റെയില്‍വെയെ നഷ്ടത്തിലാക്കിയെന്നും സദാനന്ദ ഗൗഡ പറഞ്ഞു. പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിന് പകരം നിലവിലെ പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ബജറ്റില്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അഞ്ച് ലക്ഷം കോടി രൂപ ഇതിന് ആവശ്യമാണെന്നും പദ്ധതികല്‍ പ്രഖ്യാപിക്കലല്ല പൂര്‍ത്തിയാക്കലാണ് ലക്ഷ്യമെന്നും സദാനന്ദ ഗൗഡ പറഞ്ഞു.
മൊബൈല്‍ വഴിയും തപാല്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാക്കും. ഇന്റര്‍നെറ്റ് വഴി പ്ലാറ്റ്‌ഫോം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനും സൗകര്യമുണ്ടാകും. പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ച് വജ്ര ഇടനാഴി കൊണ്ടുവരും. ഒന്‍പത് റൂട്ടുകള്‍ ഉണ്ടായിരിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തുമെന്നും ബജറ്റിൽ പ്രഖ്യാപിച്ചു