ഫസ്റ്റ് ക്ലാസ് കോച്ചുകൾ റെയില്‍വേ ചരിത്രത്തിന്റെ ഭാഗമാകുന്നു
തീവണ്ടികളില്‍നിന്ന് ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ ഒഴിവാക്കുന്നു.ഇതിന് പകരം തേഡ് എ.സി. കോച്ചുകള്‍ ഘടിപ്പിക്കാനാണു റെയിൽവേയുടെ തീരുമാനം. ഓഗസ്റ്റ് അവസാനം മുതല്‍ പാലക്കാട് ഡിവിഷനിലെ എട്ടു തീവണ്ടികളില്‍ ഫസ്റ്റ് ക്ലാസിനു പകരം തേഡ് എ.സി. കോച്ചുകളാക്കാന്‍ ഉത്തരവിറങ്ങി.
സെക്കന്‍ഡ് ക്ലാസിന്റെ നാലുമടങ്ങ് യാത്രാനിരക്കുള്ള ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ നഷ്ടമുണ്ടാക്കുന്നുവെന്നാണ് റെയില്‍വേ പറയുന്നത് . ഫസ്റ്റ് ക്ലാസ് കോച്ചുകളില്‍ 24 ബെര്‍ത്തുകള്‍ മാത്രമാണുള്ളത്. തേഡ് എ.സി.യിലാകുമ്പോള്‍ ഇത് 66 മുതല്‍ 72 വരെ ബെര്‍ത്തുകളാകും. നിലവില്‍ ഫസ്റ്റ് ക്ലാസ് ബെര്‍ത്തുകള്‍ക്ക് ആവശ്യക്കാര്‍ കുറവാണ്; വേനല്‍ക്കാലത്ത് തീരെ ആളില്ലാത്ത അവസ്ഥയും.
ആയിരം കിലോമീറ്ററില്‍ താഴെ ഓടുന്ന തീവണ്ടികളില്‍ മാത്രമാണ് ഫസ്റ്റ് ക്ലാസ് കോച്ചുകളുള്ളത്. യാത്രയിലെ സ്വകാര്യത എന്ന സങ്കല്പം റെയില്‍വേ അവസാനിപ്പിച്ചിരുന്നു. മന്ത്രിമാരുള്‍പ്പെടെയുള്ളവരുടെ സുരക്ഷ കണക്കിലെടുത്താണ് ആദ്യകാലത്ത് ഫസ്റ്റ് ക്ലാസ് കോച്ചുകളുപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഫസ്റ്റ് ക്ലാസ് എ.സി. കൂപ്പെകളിലാണ് വിശിഷ്ടവ്യക്തികളുടെ യാത്ര.
ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലും പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള റെയില്‍ കോച്ച് ഫാക്ടറിയിലും കഴിഞ്ഞ എട്ടു വര്‍ഷമായി ഈ കോച്ചുകള്‍ നിര്‍മിക്കുന്നില്ല.
എന്നാൽ അതേസമയം കേരളത്തില്‍ തിരുവനന്തപുരം ഡിവിഷനു കീഴില്‍ വരുന്ന തീവണ്ടികളില്‍ ഫസ്റ്റ് ക്ലാസ് കോച്ചുകളില്ല.