റെയിൽവേ ബജ്റ്റിൽ പ്രതീക്ഷയോടെ തലസ്ഥാനം ,തിരുവനന്തപുരത്ത് റെയില്‍വേ മെഡിക്കല്‍ കോളജ് എന്ന വാഗ്ദാനത്തിന് ഇത്തവണ പച്ചകൊടി കാണുമോ
തിരുവനന്തപുരത്ത് റെയില്‍വേ മെഡിക്കല്‍ കോളജ് എന്ന വാഗ്ദാനത്തിന് നാല് വയസ് ആകുന്നു . 25 ഏക്കര്‍ സ്ഥലം നല്‍കാമെന്ന് സംസ്ഥാനത്തിന്‍റെ വാഗ്ദാനം റയില്‍വെ സ്വീകരിച്ചിട്ടില്ല . ഒപ്പം പദ്ധതിക്ക് വേണ്ടി ഇതുവരെ സ്ഥലം കണ്ടെത്താന്‍ റയില്‍വേയ്ക്കായിട്ടില്ല. സ്ഥലം മാത്രമല്ല, പണവുമില്ലെന്ന് പറഞ്ഞാണ് മെഡിക്കല്‍ കോളജ് റയില്‍വെ നിലവിൽ കടലാസിലൊതുക്കുന്നത്.
പേട്ടയിലുള്ള റയില്‍വേ ആശുപത്രി മെഡിക്കല്‍ കോളജാക്കി മാറ്റാം എന്നായിരുന്നു ധാരണ. 20 ഏക്കര്‍ സ്ഥലത്ത് 500 കിടക്കകളുള്ള ആശുപത്രിയാണ് മെഡിക്കല്‍ കൗണ്‍സില്‍ നിബന്ധന. എന്നാല്‍ പേട്ട ആശുപത്രിക്ക് മാനദണ്ഡങ്ങള്‍ പാലിക്കാനാക്കാനുമായില്ല, റയില്‍വേയ്ക്ക് സ്ഥലം കണ്ടെത്താനുമായില്ല. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കോളജ് തുടങ്ങാമെന്നും റയില്‍വേയെ എം പി അറിയിച്ചു.
അതേസമയം പൊതു സ്വകാര്യ പങ്കാളിത്തമെന്ന് തിരുവനന്തപുരം എം.പിയുടെ നിര്‍ദേശം അംഗീകരിച്ചാലേ റയില്‍വെ മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാകൂവെന്നതാണ് സ്ഥിതി . നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ റയില്‍വെയ്ക്ക് മെഡിക്കല്‍ കോളജ് പോലുള്ള വൻകിട പദ്ധതികള്‍ ഏറ്റെടുക്കാന്‍ എത്രത്തോളം താൽപര്യം നിലവിൽ കാണിക്കും എന്ന് കണ്ട് തന്നെ അറിയണം .