മെക്‌സിക്കോയെ പറത്തി ഹോളണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു
ഫോര്‍ട്ടലെസ: 88ാം മിനിറ്റ് വരെ ഒരു ഗോളിന് മുന്നിട്ടുനിന്ന മെക്‌സിക്കോയെ നാടകീയമായി തറപറ്റിച്ച് ഹോളണ്ട് ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു(2-1).
ആദ്യപകുതിയില്‍ തിളങ്ങിയ മെക്സികോ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡ് നേടി. 48-ാം മിനിറ്റില്‍ 30 വാരം അകലെനിന്ന് സാന്‍േറാസിന്റെ ഷോട്ട് ഡച്ച് പ്രതിരോധ നിരയെ കാഴ്ച്ചക്കാരാക്കി പോസ്റ്റിലേക്ക്.
മെക്സിക്കന്‍ ഗോളി ഗ്വിയാര്‍മോ ഒച്ചോവയുടെ സേവാണ് പിന്നീട് കണ്ടത്. റോബന്‍െറ കോര്‍ണറില്‍ നിന്നുള്ള പന്ത് ഗോളിയുടെ തൊട്ടുമുന്നില്‍ നിന്ന് സ്റ്റെഫാന്‍ ഡിറിജ് തിരിച്ചുവിട്ടത് ഒച്ചോവ ധീരമായി തടുത്ത് ഇടതുഭാഗത്തേക്ക് തട്ടിയിട്ടു. ഹോളണ്ട് പൊരതുക്കളിച്ചിട്ടും ഗ്വില്ലര്‍മോ ഒച്ചോവയുടെ മുന്നില്‍ തോറ്റുമടങ്ങാനാണ് വിധിയെന്ന് കരുതിയിരിക്കുമ്പോഴാണ് രണ്ടു ഗോളുകള്‍ പിറന്നത്.
രണ്ടാം പകുതിയില്‍ 88-ാം മിനിറ്റില്‍ വെസ്ലി സ്‌നൈഡറിലൂടെ സമനില. റോബന്‍െറ കോര്‍ണര്‍കിക്കില്‍നിന്ന് ക്ളാസ് യാന്‍ ഹണ്ടെലാര്‍ ഹെഡ്ചെയ്തത്
സ്‌നൈഡര്‍ പായിച്ചൊരു വലങ്കാലന്‍ ബുള്ളറ്റിലൂടെ വലയിലാക്കി.പിന്നീട് ഇഞ്ച്വറി ടൈമില്‍ പെനാല്‍റ്റിയിലൂടെ ഹണ്ട്‌ലാറുടെ വക വിജയ ഗോൾ. ആര്യന്‍ റോബനെ മെക്‌സിക്കന്‍ നായകന്‍ റാഫേല്‍ മാര്‍ക്കേസ് ബോക്‌സില്‍ വീഴ്ത്തിയിത് ലഭിച്ച പെനാല്‍റ്റിയാണ് ഹണ്ട്‌ലാര്‍ ഗോളാക്കിയത്.