ഷൂട്ടൗട്ടില്‍ ഗ്രീസിനെ തള്ളി കോസ്റ്ററീക ക്വാര്‍ട്ടര്‍ ഫൈനലില്‍
സാവോപോളോ: പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഗ്രീസിനെ തറപറ്റിച്ച് കോസ്റ്ററീക ആദ്യമായി ലോകകപ്പിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. മുഴുവൻ സമയവും ഇരുടീമുകളും (1-1) എന്ന സ്‌കോറിന് സമനിലയില്‍ പിരിയുകയായിരുന്നു. ഷൂട്ടൗട്ടില്‍ 5-3 നാണ് കോസ്റ്റാറിക്കയുടെ വിജയം. ഇഞ്ചുറി ടൈമില്‍ സോകട്രീസ് പപ്പസ്തദാ പൗലോസ് നേടിയ ഗോളിലൂടെ സമനില പിടിച്ചതാണ് കളി എക്‌സ്ട്രാ സമയത്തിലേക്കും പെനല്‍റ്റി ഷൂട്ടൗട്ടിലേക്കും നീണ്ടത്.
കോസ്റ്റാറിക്കയ്ക്കായി കിക്കെടുത്ത സെല്‍സോ ബോര്‍ഗസ്, ബ്രയാന്‍ റൂയിസ്, ജിയാന്‍ കാര്‍ലോ ഗോണ്‍സാലസ്, ജോയല്‍ കാംബെല്‍, മൈക്കല്‍ ഉമാന എന്നിവര്‍ ലക്ഷ്യം കണ്ടു. ഗ്രീസിന്‍െറ തിയോഫാനീസ് ഗേക്കാസ് എടുത്ത കിക്ക് തടുത്തിട്ട ഗോള്‍കീപ്പര്‍ കെയ്ലര്‍ നവാസാണ് കോസ്റ്ററീകയുടെ വിജയശില്‍പി. ഗ്രീസിനായി കോണ്‍സ്റ്റാന്റിനോസ് മിത്രോഗ്ലൂ, ലാസറസ് ക്രിസ്റ്റഡോലോ പൗലോസ്, ജോസ് ഹോളിബാസ് എന്നിവര്‍ പന്ത് വലയിലെത്തിച്ചു.
കളിയുടെ ആദ്യ പകുതി ഗോള്‍ രഹിതമായിരുന്നു. 52ാം മിനിറ്റില്‍ നായകന്‍ ബ്രയാന്‍ റൂയിസ് ഗ്രീസ് വല കുലുക്കി കോസ്റ്റാറിക്കയെ കളിയില്‍ മുന്നിലെത്തിച്ചു. 91 -ാം മിനിറ്റില്‍ സോക്രട്ടീസ് പപ്പസ്‌തോ പൗലോസ് നേടിയ ഗോളില്‍ ഗ്രീസ് സമനില പിടിക്കുകയായിരുന്നു. തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്കു നീണ്ട കളിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാനായില്ല.
ഫൗളുകള്‍ ഏറെക്കണ്ട മത്സരത്തില്‍ കോസറ്ററീകയുടെ ഓസ്കര്‍ ദുരാറ്റെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. ജൂണ്‍ അഞ്ചിന് നടക്കുന്ന ക്വാര്‍ട്ടറില്‍ കോസ്റ്ററീക നെതര്‍ലാന്‍റ്സിനെ നേരിടും.