മലബാറിൽ പാചകവാതക ക്ഷാമം
മലബാറിൽ പാചകവാതക ക്ഷാമം തുടങ്ങി. ചേളാരി ഐ.ഒ.സി ശാഖയിലെ വാതകം നിറയ്ക്കല്‍ കഴിഞ്ഞ അഞ്ചുദിവസം പൂര്‍ണമായി സ്തംഭിച്ചതോടെ ആണ് പാചകവാതക ക്ഷാമം തുടങ്ങിയത്. ഏജന്‍സികളില്‍ പലതിലും നിലവിൽ തന്നെ സിലിന്‍ഡറുകള്‍ തീര്‍ന്നുതുടങ്ങി.
അഞ്ചുദിവസമായി പ്ലാന്റ് സ്തംഭിച്ചതുമൂലം 92,000ത്തോളം സിലിന്‍ഡറുകളുടെ കുറവും ജൂണ്‍ 12 മുതല്‍ കയറ്റിറക്ക് തൊഴിലാളികളുടെ മെല്ലെപ്പോക്ക് സമരത്തെ തുടര്‍ന്ന് 55,000 സിലിന്‍ഡറുകളുടെ കുറവുമാണ് ഉണ്ടായിട്ടുള്ളത്. ഇതിന് പുറമേയാണ് നേരത്തെയുണ്ടായ വിവിധ പ്രശ്‌നങ്ങളാല്‍ രണ്ടുലക്ഷത്തിലധികം സിലിന്‍ഡറുകളുടെ കുറവ്. എല്ലാംകൂടി മലബാറില്‍ വിതരണംചെയ്യേണ്ട സിലിന്‍ഡറുകളില്‍ വന്‍കുറവാണ് വന്നിട്ടുള്ളത്.
മലബാറില്‍ വാതകക്ഷാമം അനുഭവപ്പെടാതിരിക്കുവാന്‍ കൊച്ചി ഉദയംപേരൂര്‍, കഞ്ചിക്കോട് എച്ച്.പി.സി, കോയമ്പത്തൂര്‍, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നായി മുപ്പതോളം ലോഡ് സിലിന്‍ഡറുകള്‍ മാത്രമാണ് എത്തുന്നത്. ഇതുകൊണ്ട് ക്ഷാമം പരിഹരിക്കാനാവില്ല.