‘കടി’ വീരൻ സുവാരസിനെതിരെ ഫിഫ അന്വേഷണം പ്രഖ്യാപിച്ചു
ഉറുഗ്വേയുടെ ലൂയിസ് സുവാരസ് ഇറ്റലിയുടെ ചെയ്‍ല്ലിനിയെ കടിച്ചുമുറിവേല്‍പ്പിച്ച സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ഫിഫ. അച്ചടക്ക നടപടിയുടെ ആദ്യഘട്ടമെന്ന നിലക്ക് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ സുവാരസിനോടും ഉറുഗ്വേ ഫുട്‍ബോള്‍ അസോസിയേഷനോടും ആവശ്യപ്പെട്ടതായി ഫിഫ അറിയിച്ചു. ഫിഫയുടെ അച്ചടക്ക കോഡിന്‍റെ 48,57 വകുപ്പുകളുടെ ലംഘനം നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.
അതേ സമയം പെനാലിറ്റി ബോക്സില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെന്നും, താനും ചെയ്‍ല്ലിനിയും തമ്മില്‍ ബോക്സില്‍ കൂട്ടുമുട്ടിയെപ്പോൾ തനിക്ക് കണ്ണില്‍ ഇടികൊണ്ടതായും സുവാരസ് പ്രതികരിച്ചു. സുവാരസ് തന്നെ കടിച്ചപ്പോൾ ചുവപ്പ് കാര്‍ഡ് കാണിക്കാതിരുന്നത് അപഹാസ്യമാണെന്നും ചെയ്‍ല്ലിനി അഭിപ്രായപ്പെട്ടു.
സൂപ്പര്‍ താരങ്ങളെല്ലാം തുടര്‍ന്നുള്ള മത്സരങ്ങളില്‍ ബൂട്ടണിയണമെന്ന ഫിഫയുടെ ആഗ്രഹമാണ് സുവാരസിനെതിരെ നടപടി ഉണ്ടാകാത്തതെന്നും ആരോപിച്ച ചെയ്‍ല്ലിനി സംഭവത്തിന്‍റെ വീഡിയോ പരിശോധന നടത്താന്‍ ഫിഫയെ വെല്ലുവിളിച്ചു.